X

‘ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടം തുടരും’: മാത്യു കുഴല്‍നാടന്‍

മുതലാളിത്തത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിണറായിയുടെ പതനത്തിന്റെ നാളുകള്‍ ആഗതമായി. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീര്‍ത്താലും പിണറായിയുടെ കസേരയിലെ നാളുകള്‍ എണ്ണപ്പെട്ടു. കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും, ശരശയ്യയില്‍ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തില്‍നിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയില്‍ നില്‍ക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമര്‍ശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല, മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡി, സിബിഐ, ഐടി വകുപ്പ് എന്നീ ആയുധങ്ങള്‍ ചൂണ്ടി ആയിരക്കണക്കിനു കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നുള്‍പ്പെടെ 11,000 കോടി രൂപയാണു ബിജെപി വാങ്ങിക്കൂട്ടിയത്.

മകളുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്കു കേരളത്തില്‍ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയ കമ്പനികളില്‍ നിന്നുപോലും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു കോടികള്‍ എത്തി. ഇപ്പോഴും പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. 3 ഏജന്‍സികള്‍ക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണു മകള്‍ക്കെതിരെയുള്ളത്. സിപിഎമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിക്ക് അന്തസ്സുണ്ടായിരുന്നു. ഇന്നലെകളില്‍ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു.

അടുത്തിടെ കിറ്റെക്‌സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ചെറുവിരലനക്കിയാല്‍ മുഖ്യമന്ത്രിയുടെ മകളെ അകത്തിടുമെന്നാണ്. എന്നാല്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായില്ല. രാജ്യത്തിന്റെ മതേതരചിന്തയ്ക്കു വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിനെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാന്‍ പോകുന്നതെന്നും കുഴൽനാടൻ പറഞ്ഞു.

webdesk14: