X

‘കണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം’ നിലപാടിലുറച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തന്നെ തുടരുന്നു.ഇതൊടെ ലോകായുക്ത നിയമഭേദഗതി അടക്കം ഇന്ന് കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം ലോകായുക്ത നിയമഭേദഗതി അടക്കം ഇന്ന് കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ നിയമവിദഗ്ധരുമായി സര്‍ക്കാര്‍ ആലോചന തുടങ്ങി. സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതിരിക്കുന്നത്.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് സര്‍ക്കാറിന് മുഖ്യം. ഓര്‍ഡിനന്‍സില്‍ ഇന്നെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെങ്കില്‍ ലാപ്സാകും. പഴയ ലോകായുക്ത നിയമം വീണ്ടും പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തിലായത്.

ഡല്‍ഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. 12-ന് മാത്രമേ ഇനി ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തൂ. നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയിലുണ്ട്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഓര്‍ഡിനന്‍സ് ലാപ്സായാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവര്‍ണ്ണര്‍ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും സര്‍ക്കാര്‍ അയച്ചാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം. പക്ഷെ ഇവിടെ ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാറിനെ കടുത്ത വെട്ടിലാക്കുന്നത്.

സര്‍ക്കാരിനെ മറികടന്ന് കേരള വി.സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍.വി.സി നിയമന ഓര്‍ഡിനന്‍സിലും ഗവര്‍ണ്ണര്‍ സമാന നിലപാട് സ്വീകരിക്കാനാകും സാധ്യത.നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇത് വരെ പാസ്സാക്കാത്തെ സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ഇതിനിടെ വി.സി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും പോര്‍മുഖം തുറന്നത്.

web desk 3: