X

ആക്രമിക്കപ്പെട്ട നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി കൗസര്‍ എടപാഗത് പിന്മാറി. ഇന്ന് രാവിലെ കോടതിനടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് ജഡ്ജിയുടെ പിന്‍മാറ്റം.

കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറണമെന്ന് നടിയുടെ അഭിഭാഷകന്‍ മുഖേന നടി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചു. ഇനിമുതല്‍ മറ്റൊരു ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും, നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണം.

കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചു. ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്കയുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.

Chandrika Web: