X

കർഷകർക്ക് നേരെ വീണ്ടും വാതകം പ്രയോഗിച്ചു; ഡൽഹി ചലോ മാർച്ചിൽ സംഘർഷം

കർഷകരുടെ ഡൽഹി ചലോ മാർച്ച് ആരംഭിക്കാനിരിക്കെ കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. പഞ്ചാബ് -ഹരിയാന അതിർത്തിയായ ശംഭുവിലാണ് പൊലീസ് നടപടി.ഡ്രോണ്‍ വഴിയും കണ്ണീര്‍വാതകം പ്രയോഗിച്ചു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ശംഭു അതിർത്തിയിലെ പൊലീസ് നടപടിയെന്ന് കർഷകർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രം കർഷകരെ വീണ്ടും ചർച്ചക്ക് വിളിച്ചു. ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കുമെന്ന് സംഘടനകൾ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയും ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചായിരുന്നു കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെയാണ് ഹരിയാന പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചത്.

അതേസമയം കേന്ദ്ര സർക്കാരിന്‍റെ കോർപ്പറേറ്റ് കർഷക വിരുദ്ധ നിലപാടുകൾക്ക് എതിരെ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് ഇന്ന് നടക്കും. ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ പൊലീസിന്‍റെ നിയന്ത്രണങ്ങൾ മറികടക്കാൻ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. കർഷക മുന്നേറ്റത്തെ നേരിടാൻ പൊലീസും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

നാലാമത്തെ ചർച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറായത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡൽഹിയിൽ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുക എന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വെച്ചിരിക്കുന്നത്.

webdesk13: