X

ഷോ കാണിക്കാന്‍ പോയതല്ല; ദുഃഖത്തില്‍ ഇരിക്കുന്നവര്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം; ഫാ. യുജിന്‍ പെരേര

സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര. സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതിയെന്നും കേസ് നിയമപരമായി നേരിടുമെന്നും യുജിന്‍ പെരേര പറഞ്ഞു. ദുഃഖത്തില്‍ ഇരിക്കുന്നവര്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. താന്‍ ഷോ കാണിക്കാന്‍ പോയതല്ലെന്നും മന്ത്രി തന്നോട് പറഞ്ഞത് ഷോ കാണിക്കരുതെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇടവേളയ്ക്കുശേഷം സര്‍ക്കാരും ലത്തീന്‍ സഭയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. പെരുമാതുറയില്‍ മന്ത്രിമാരെ തടഞ്ഞതിന് യുജിന്‍ പെരേര അടക്കമുള്ളവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമരത്തിന് ശേഷം സഭക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്.

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദര്‍ശിച്ച മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. മന്ത്രിമാരെ തടഞ്ഞ് നാട്ടുകാരും രംഗത്തെത്തി.

ഫാദര്‍ യൂജിന്‍ പെരേരക്കെതിരെയും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. മന്ത്രിമാര്‍ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് യൂജിന്‍ പെരേരയാണെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. നാട്ടുകാര്‍ പക്ഷെ ഫാദര്‍ യൂജിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ എല്ലാത്തിനും സാക്ഷിയാണ്. വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഫാദര്‍ യൂജിനാണെന്നും ശിവന്‍കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മന്ത്രിമാരെ തടയാന്‍ നേതൃത്വം കൊടുത്തതും കലാപാഹ്വാനം നടത്തിയതും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയാണെന്നാണ് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചത്. പിന്നാലെ വൈദികനെതിരെ കേസുമെടുത്തിരുന്നു.

webdesk13: