X

ഇംഗ്ലീഷ് സംസാരിക്കാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ ചെരിപ്പുമാല അണിയിച്ചു; അന്വേഷണത്തിന് ഉത്തരവ്

സ്‌കൂളില്‍ ഇംഗ്ലീഷ് സംസാരിക്കാത്തതിന് 6ാം ക്ലാസ് വിദ്യാര്‍ഥിയെ ചെരിപ്പുമാലയണിയിച്ച് നടത്തിയതായി പരാതി. മേഘാലയിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും,  മുന്നില്‍വെച്ചാണ് കുട്ടിയെ മണ്ണുപുരണ്ട ചെരിപ്പുമാല അണിയിച്ച് നടത്തിയതെന്നാണ് പരാതി. വീട്ടിലെത്തിയ വിദ്യാര്‍ഥി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

ശിക്ഷിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ പേര് പ്രധാനാധ്യാപകന്‍ സ്‌കൂള്‍ അസംബ്ലികളില്‍ എടുത്തു പറയുകയും, തുടര്‍ന്ന് ചെരിപ്പ് മാലയിട്ട് പരേഡ് നടത്തുകയും ചെയ്യുകയാണ് പതിവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ശിക്ഷാ രീതി നടക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ചവറ്റുകൊട്ടയില്‍ നിന്ന് എടുത്ത ചെരിപ്പുകളാണ് മാലയാക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. ചവറ്റുകൊട്ടകള്‍ നക്കിപ്പിക്കുക, ശാരീരികമായി വേദനിപ്പിക്കുക, മുടി വെട്ടല്‍ തുടങ്ങി നിരവധി മനുഷ്യത്വരഹിതമായ ശിക്ഷകള്‍ സ്‌കൂളില്‍ നടക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും നിരപരാധികളായ വിദ്യാര്‍ഥികള്‍ക്ക് നീതി നല്‍കണമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റക്കം എ സാങ്മ ബന്ധപ്പെട്ട ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറോടും വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ഖാസി, ഗാരോ, ജയന്തിയ എന്നിവയാണ് മേഘാലയയില്‍ പ്രധാനമായും സംസാരിക്കുന്ന ഭാഷകള്‍.

 

webdesk13: