X
    Categories: MoreViews

‘വയറില്‍’ കുരുങ്ങി വീണ്ടും ബി.ജെ.പി

ന്യൂഡല്‍ഹി: ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി, ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനികളുടെ അഭൂത പൂര്‍വമായ ലാഭക്കണക്കുകള്‍ പുറത്തു വിട്ട സ്വകാര്യ വാര്‍ത്താ പോര്‍ട്ടല്‍ ‘ദി വയര്‍’. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ ഡയറക്ടര്‍മാരുമായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന ലഭിച്ചതായാണ് ദി വയറിന്റെ വെളിപ്പെടുത്തല്‍.

ശൗര്യ ഡോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ നിര്‍മല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരുമുണ്ട്. രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷന്‍. കേരളത്തിലെ ഇസ്്‌ലാമിക തീവ്രവാദം, ആദിവാസികളിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ പഠനം നടത്തി പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട് ഇന്ത്യ ഫൗണ്ടേഷന്‍.

ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഭരണച്ചുമതലയില്‍ പ്രതിരോധമന്ത്രിയും ഭാഗമാകുന്നു എന്നത് ‘താല്‍പര്യങ്ങളുടെ സംഘര്‍ഷം’ സൃഷ്ടിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ സംഘടനയുടെ തലപ്പത്തുള്ളതു കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നുവെന്നും ‘ദ വയര്‍’ ആരോപിക്കുന്നു.

ഫൗണ്ടേഷന്‍ നടത്തിയ സെമിനാറുകളില്‍ ചിലതു സ്‌പോണ്‍സര്‍ ചെയ്തവരുടെ കൂട്ടത്തില്‍ ബോയിങ് കമ്പനിയുണ്ട്. ബോയിങ്ങില്‍നിന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ബോയിങ്ങില്‍ നിന്ന് സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണെന്നത് ദുരൂഹം. ആയുധവ്യോമയാന കമ്പനികള്‍ക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നല്‍കിയിട്ടുണ്ട്. എത്ര തുക ഇത്തരത്തില്‍ ലഭിച്ചു എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വരുമാന സ്രോതസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഫറന്‍സുകളും പരസ്യവും ജേണല്‍ പ്രസിദ്ധീകരണവുമാണു വരുമാനമാര്‍ഗമെന്നു ശൗര്യ ഡോവല്‍ പറയുന്നു. എന്നാല്‍, ന്യൂഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നല്‍കുന്നു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. ജേണലില്‍ കാര്യമായ പരസ്യങ്ങള്‍ ഉള്ളതായി കാണുന്നില്ലെന്നും ‘ദ വയര്‍’ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുമായും കേന്ദ്ര സര്‍ക്കാരുമായും നയതീരുമാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നു ശൗര്യ ഡോവല്‍ മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഓഹരി രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സിയസ് കാപ്പിറ്റല്‍ എന്ന കമ്പനി നടത്തിയിരുന്ന ശൗര്യ കഴിഞ്ഞ വര്‍ഷം തന്റെ കമ്പനിയെ ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ലയിപ്പിച്ചു. സഊദി രാജകുടുംബാംഗമാണു ജെമിനി സര്‍വീസസിന്റെ ചെയര്‍മാന്‍. ഏഷ്യന്‍ വികസ്വര രാജ്യങ്ങളില്‍ വിദേശ സമ്പന്ന രാജ്യങ്ങളുടെ മൂലധന നിക്ഷേപങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു ജെമിനി. ഇതും താല്‍പര്യ സംഘട്ടനമുണ്ടാക്കുന്നതാണെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

chandrika: