X

പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്; വിചാരണ കോടതി മാറ്റണം: അതിജീവിത സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്നും പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചതായി വ്യക്തമായതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതിജീവിത പറയുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയതായും ഹര്‍ജിയില്‍ പറയുന്നു. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ വോയ്‌സ് ക്ലിപ്പാണ് പൊലീസിന് ലഭിച്ചത്.

എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്നും പിന്‍മാറി.

വാദത്തിനിടെ പ്രതിയുടെ അഭിഭാഷകന്‍ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും തടയാന്‍ ജഡ്ജി തയാറായില്ലെന്നും അതിജീവിത ആരോപിക്കുന്നു. കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമ പ്രശ്‌നങ്ങളും ഹര്‍ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും ഹര്‍ജിയില്‍ അതിജീവിത ആരോപിക്കുന്നു.

web desk 3: