X

‘ടി.പി വധക്കേസ് പരാമര്‍ശം’; വി.ടി ബല്‍റാമിന് തിരുവഞ്ചൂരിന്റെ മറുപടി

കോട്ടയം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ടി.പി വധക്കേസില്‍ തന്റെ അറിവില്‍ യാതൊരു ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതറിയുന്നവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സഹായിച്ചിട്ടില്ല. അത്തരത്തിലുള്ള വാദത്തില്‍ കഴമ്പില്ല. മന്ത്രിമാരെല്ലാവരും മുഖ്യമന്ത്രിയോട് കൂറുള്ളവരായിരിക്കും. ടി.പി വധക്കേസില്‍ കൃത്യമായ അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയും അന്വേഷിച്ചതാണ്. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തിലൂടെ മാത്രമേ ഒരു അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവൂ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കേസ് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ റിപ്പോര്‍ട്ടിനെ കണ്ടാല്‍ മതിയെന്നും പരാമര്‍ശമുണ്ടായിരുന്നു.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.
ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ ‘കോണ്‍ഗ്രസ് മുക്ത കേരളം’ എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.

chandrika: