X

ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; വിഷം കഴിച്ച 16 കാരി മരിച്ചു

ബദിയടുക്ക: യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് എലി വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ബെംഗളൂരുവില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 10ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പരാതി.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്ക സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയും മൊഗ്രാല്‍ സ്വദേശിയായ യുവാവും സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറി. അഞ്ചുദിവസം മുമ്പ് പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി യുവാവ് വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ മരണമൊഴി അനുസരിച്ച് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അന്‍വറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒളിവില്‍ പോയ അന്‍വറിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ, പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

webdesk14: