X

ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി പ്രസംഗം; എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ഹസന്‍ മുബാറക്കിനെതിരെ കേസെടുത്തു

തൃശ്ശൂര്‍ ചാലക്കുടി എസ്.ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗത്തിനെതിരെ കേസെടുത്തു. ഹസന്‍ മുബാറക്കിനെതിരെയാണ് കേസ്. ഭീഷണിപ്രസംഗത്തില്‍ കേസെടുക്കാത്തത് വിവാദമായിരുന്നു.

ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്. എസ്.ഐക്കെതിരെ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐയുടെ കൈകാലുകള്‍ തല്ലിയൊടിച്ച് ജയിലില്‍ പോകാനും തയ്യാറാണെന്ന് ഹസന്‍ മുബാറക് പറഞ്ഞിരുന്നു.

‘ചാലക്കുടിയിലെ വിദ്യാര്‍ഥികളെ എസ്.ഐ അഫ്സല്‍ തെരുവുപട്ടികളെ തല്ലുന്നതു പോലെ തല്ലി. അതിനെതിരായാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെ കൊടിതോരണവും ഫ്ളക്സും പതാകയും കാണുമ്പോള്‍ പ്രേതത്തെ പോലെ, ചാലക്കുടി അങ്ങാടിയില്‍ തൊടലു പൊട്ടിച്ച പേപ്പട്ടിയെ പോലെ കാക്കിയണിഞ്ഞു കൊണ്ട് നടക്കുകയാണ്.

ഇയാളോട് ഒന്നേ പറയാനുള്ളൂ, തെരുവുപട്ടിയെ തല്ലുന്നതു പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങള്‍ തല്ലും. ഇത് പറയുന്നത് എസ്.എഫ്.ഐയാണ്. അതിന് ഞങ്ങള്‍ക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ 2 കൈയും കാലും തല്ലിയൊടിക്കും. അതിപ്പോള്‍ ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.’- ഹസന്‍ മുബാറക് പറഞ്ഞു.

ഗവണ്‍മെന്റ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തിന്റെ അനുരണനമായിരുന്നു വിദ്യാര്‍ഥി നേതാവിന്റെ പ്രസംഗം. സംഘര്‍ഷത്തിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.

പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഈ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് നിതിന്‍ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാളടക്കം 5 പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

webdesk13: