X

യുഎഇ-സഊദി റെയില്‍പാത 2021ഓടെ

 

ദുബൈ: യുഎഇയുടെ വികസനക്കുതിപ്പില്‍ പുത്തന്‍ കരുത്താകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുഎഇ-സഊദി അറേബ്യ റെയില്‍ പാത 2021ഓടെ യാഥാര്‍ത്ഥ്യമാകും. 2021 ഡിസംബറോടെ റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കും യുഎഇയും സഊദിയുമായുള്ള ഈ റെയില്‍വേ ബന്ധം സ്ഥാപിക്കപ്പെടുന്നതെന്ന് ലാന്‍ഡ്-മറൈന്‍ ഫെഡറല്‍ അഥോറിറ്റിയുടെ ജനറല്‍ ഡയറക്ടര്‍ അബ്ദുല്ലാ സാലിം അല്‍ ഖദീരി പഞ്ഞു. ദുബൈയില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2,100 കി.മീ (1,300 മൈല്‍) ദൈര്‍ഘ്യമുള്ള റെയില്‍ പാതയാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ആറു ജി.സി.സി രാഷ്ട്രങ്ങളലൂടെ ഇതു കടന്നുപോകും. യാത്രക്കും ചരക്കു നീക്കത്തിനും പ്രത്യേകം പാതകള്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ മാസം, രാജ്യത്തിന്റെ എല്ലായിടത്തേക്കും റെയില്‍ പാത നിര്‍മിക്കുന്ന കാര്യം യുഎഇ മന്ത്രിസഭ ചര്‍ച്ചചെയ്തിരുന്നു. ഇത്തിഹാദ് റെയില്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ രൂപരേഖ കാബിനറ്റ് യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ചര്‍ച്ചക്ക് വെച്ചത്. യോഗത്തിനു പിന്നാലെ, റെയില്‍ പാതകള്‍ സ്ഥാപിക്കല്‍, നടത്തിപ്പ് എന്നിവക്കായി നിയമനിര്‍മാണം നടത്തുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നതായി ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കു ഗതാഗതത്തിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും ശാ, ഹബ്ശന്‍ എന്നീ എണ്ണപ്പാടങ്ങളില്‍ നിന്ന് പോര്‍ട്ട് ഓഫ് റുവൈസിലേക്ക് സള്‍ഫര്‍ കയറ്റി അയക്കലാണ് ഇത്തിഹാദ് റെയിലിന്റെ പ്രധാന ഉപയോഗം. 2013ല്‍ തുറന്ന ഈ പാത രാജ്യമൊട്ടാകെ ബന്ധിപ്പിക്കാനും വൈകാതെ സഊദി അറേബ്യ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വികസിപ്പിക്കാനും ആലോചനയുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുമ്പ്, അടുത്ത ഘട്ടം ഉപേക്ഷിച്ചതായി ഇത്തിഹാദ് റെയില്‍ അറിയിച്ചിരുന്നു. ദുബൈയിലേക്കും അല്‍ ഐനിലേക്കുമുള്ള 628 കി.മീ ചരക്കു പാതയാണ് ഉപേക്ഷിച്ചത്. പിന്നീട്, റുവൈസില്‍ നിന്ന് സഊദി അതിര്‍ത്തിയിലെ ഖിഫാത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഇതോടൊപ്പം ഇത്തിഹാദ് റെയില്‍ വേണ്ടെന്നുവെച്ചിരുന്നു.
പദ്ധതിയിലുള്ളത് പ്രകാരം അവസാന ഘട്ടം റാസല്‍ഖൈമ, ഫുജൈറ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലേക്ക് പാത നിര്‍മിക്കലായിരുന്നു. ഈ ഭാഗത്തേക്ക് 279 കി.മീ ചരക്കു പാതയോടൊപ്പം ഭാവിയില്‍ പാസഞ്ചര്‍ ട്രെയ്‌നിനുള്ള പദ്ധതിയും ഉണ്ടായിരുന്നു.
ഉപേക്ഷിച്ച പദ്ധതികള്‍ ഇത്തിഹാദ് വീണ്ടും പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം മീഡ് മാഗസിനില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തിഹാദ് റെയില്‍ പാതവികസന തീരുമാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിനായി തല്‍പ്പരകക്ഷികളെ കാണുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തിഹാദ് റെയിലിന്റെ ബോര്‍ഡ് പുന:രൂപീകരിക്കുന്നതായി കഴിഞ്ഞ മാസം മീഡ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ദുബൈ ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായറിനെ അംഗമാക്കിയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനെ തലപ്പത്ത് ഇരുത്തിയുമായിരുന്നു ബോര്‍ഡ് പുന:സംഘടിപ്പിക്കല്‍.
ജി.സി.സി രാജ്യങ്ങളിലൂടെ റെയില്‍ പാത ശൃംഖലകള്‍ നിര്‍മിക്കാന്‍ തയാറായതോടെ വിപുലമായ ഗള്‍ഫ് റെയില്‍ ഗതാഗതം തീര്‍ക്കാനാണ് ഇത്തിഹാദ് റെയില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. നിലവില്‍ സഊദി റെയില്‍വേ കമ്പനിയാണ് മേഖലയില്‍ ഏറ്റവും വലിയ പാത കൈകാര്യം ചെയ്യുന്നത്. വടക്കു-തെക്കന്‍ ചരക്കു ഗതാഗതവും റിയാദ്-ഖുറയ്യത് പാസഞ്ചര്‍ സര്‍വീസും സഊദി റെയില്‍വേ കമ്പനിക്കു കീഴിലുണ്ട്. അതേസമയം, എല്ലാ അംഗ രാജ്യങ്ങളുടെയും താല്‍പര്യം പരിഗണിച്ചു മാത്രമായിരിക്കും ഇതുമായി സഹകരിക്കുന്നത് എന്ന നിലപാടിലാണ് ചില ജി.സി.സി രാജ്യങ്ങള്‍.

chandrika: