തൃശൂര്‍: ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന് ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നുവെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. മര്‍ദിച്ച് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ ആരോപിച്ചു. കഞ്ചാവു കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ 30നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. പിറ്റേന്നാണ് ഷമീര്‍ മരണത്തിന് കീഴടങ്ങിയത്. മര്‍ദനത്തിന് താനും കൂടെ അറസ്റ്റിലായ ജാഫറും സാക്ഷികളാണ് എ്ന്ന് അവര്‍ പറയുന്നു.
അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദനം. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെയും ക്രൂരമായി മര്‍ദിച്ചു- അവര്‍ പറഞ്ഞു. ഷെമീറിനെ മര്‍ദിച്ചത് പൊലീസാണ് എന്ന് വരുത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ശ്രമിച്ചെന്നും സുമയ്യ ആരോപിച്ചു.