X

പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ കാരണം ഭാര്യയോടുള്ള സംശയം

തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിക്കാന്‍ കാരണം ഭാര്യയോടുള്ള സംശയം. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണു സംഭവം. 40 ദിവസം പ്രായമുള്ള ശിവഗംഗയുടെ പേരിടല്‍ ചടങ്ങായിരുന്നു ഇന്നലെ. തുടര്‍ന്നു രാത്രി ഏഴരയോടെയാണ് പിതാവ് ഉണ്ണികൃഷ്ണന്‍ (25) കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്.

തന്റെ വീട്ടില്‍ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരും എന്നാണ് ഉണ്ണികൃഷ്ണന്‍ ഭാര്യവീട്ടുകാരോടു പറഞ്ഞിരുന്നത്. തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് ഭാര്യ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഹൈവേയുടെ ഭാഗത്തു കുട്ടിയെ ഉപേക്ഷിച്ചതായി പറഞ്ഞു. എന്നാല്‍, രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ പുറത്തായത്.

കുഞ്ഞ് കൈയില്‍നിന്നും ആറ്റില്‍ വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.അതേസമയം, ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിനെ കൊന്നതെന്നു സംശയമുണ്ടെന്ന് തിരുവല്ലം സിഐ വി.സജികുമാര്‍ പറഞ്ഞു.

web desk 3: