X

കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി; രാത്രി മുഴുവന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു; യുവതി

തിരുവനന്തപുരം: കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആര്‍. ഇതിന് പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷമാണ് യുവതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്. അകത്തുകടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവശയായനിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയും വെള്ളറട പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വെള്ളറട പോലീസ് പാങ്ങോട് പോലീസിന് പരാതി കൈമാറി. ഇതിനുപിന്നാലെയാണ് പ്രതിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കസ്റ്റഡിയിലെടുത്തത്.

യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

chandrika: