X

കെ.എസ്.ഇ.ബിക്ക് കിരീടം

രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തൃശൂര്‍ എഫ്.സിയെ പരാജയപ്പെടുത്തി തിരുവനന്തപുരം കെ.എസ്.ഇബി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് – കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കളിയുടെ സമ്പൂര്‍ണമായ ആധിപത്യം നേടിയ കെ.എസ്.ബിയുടെ താരങ്ങള്‍ പല തവണ എഫ്‌സി ഗോള്‍മുഖം വിറപ്പിച്ചുവെങ്കിലും പലതും ലക്ഷ്യം കാണാതെ പോയി. അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അര ഡസന്‍ ഗോളുകളെങ്കിലും കെ.എസ്.ഇ.ബി ടീം നേടുമായിരുന്നു.
ആദ്യമിനിറ്റില്‍ തന്നെ എഫ്.സി ഗോള്‍മുഖം കെ.എസ്.ഇ.ബി താരങ്ങള്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ കെ.എസ്.ഇ.ബിയെ ഞെട്ടിച്ചുകൊണ്ട് എഫ്.സി തൃശൂര്‍ ആദ്യ ഗോള്‍ നേടി. ക്യാപ്റ്റന്‍ പി.ടി സോമിയുടെ മനോഹരമായ ഷോട്ട് ഗോളി അഖില്‍ സോമനെ കീഴടക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. ഗോള്‍ വീണതോടെ സമനിലക്കായുള്ള കെ.എസ്.ഇ.ബി താരങ്ങളുടെ കിണഞ്ഞുള്ള പരിശ്രമത്തിന് മൂന്ന് മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. സ്‌ട്രൈക്കര്‍ അലക്‌സി മനോഹരമായ പ്ലേസിംഗിലൂടെ എഫ്.സി വലകുലുക്കി. നിരന്തമാരായി എഫ്.സി പ്രതിരോധത്തെ കീറിമുറിച്ച അലക്‌സിയും സജീര്‍ഖാനും ഡൊണല്‍ കെന്നിയും എഫ്.സിക്ക് ഭീഷണിയായി. മുപ്പത്തിമൂന്നാമത്തെ മിനിറ്റില്‍ ഇടതുവിംഗില്‍ നിന്നും സജീവ് ഖാന്റെ ഹെഡര്‍ പറന്നെത്തിയ ജോബി ജസ്റ്റിന്‍ മനോഹരമായ ഹെഡറിലൂടെ വലയിലാക്കി കെ.എസ്.ബിയുടെ രണ്ടാമത്തെ ഗോള്‍ പിറന്നു.
ഗോള്‍ മടക്കാനുള്ള എഫ്.സിയുടെ ശ്രമം നിഷോണും രാജേഷമടങ്ങുന്ന പ്രതിരോധ നിരയില്‍ തട്ടിമടങ്ങി. രണ്ടാം പകുതിയിലും കെ.എസ്.ഇ.ബിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. ജസ്റ്റിന്‍ നിരന്തരം എഫ്.സി ഗോള്‍കീപ്പര്‍ ഉവൈസ് ഖാനെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ അമ്പതാം മിനിറ്റില്‍ കളം നിറഞ്ഞുകളിച്ച സജീവ് ഖാന്റെ തലയില്‍ നിന്നും വന്ന ഹെഡര്‍ ഗോളിയെ കാഴ്ച്ചക്കാരനായി എഫ്.സി വലകുലുക്കിയപ്പോള്‍ കെ.എസ്..ഇബിയുടെ മൂന്നാമത്തെ ഗോള്‍ പിറന്നു. രണ്ട് ഗോളിന്റെ ആധിപത്യത്തിന്റെ ആലസ്യം കളിക്കളത്തില്‍ വൈദ്യുതി ബോഡ് ടീമിന് വിനയായി. എഫ്‌സിയുടെ മുന്നേറ്റത്തില്‍ കളിക്കുന്ന വിദേശ താരം ഓസ്‌വാര സി ആല്‍വസിന്റെ പാസ് സ്വീകരിച്ച പത്താം നമ്പറുകാരന്‍ രാജേഷ് ഗോളി അഖില്‍ സോമന് തടയാന്‍ അവസരം കൊടുക്കാതെ വലയിക്കെത്തിച്ചു. എന്നാല്‍ ഗോളിന്റെ സന്തോഷം ഏറെ സമയം നീണ്ടുനില്‍ക്കും മുമ്പ് കെ.എസ്.ഇ.ബി നാലാമത്തെ ഗോള്‍ നേടിയിരുന്നു. എഴുപത്തിയാറാമത്തെ മിനിറ്റില്‍ വലതു ഭാഗത്തുനിന്നും സജീവ് ഖാന്‍ കൊടുത്ത ക്രോസ് ഷോട്ട് എട്ടാം നമ്പറുകാരന്‍ സഫ്‌വാന്‍ കൃത്യമായി വലയിലെത്തിച്ചു. അവസാന മിനിറ്റില്‍ ഗോള്‍ ലീഡ് കുറക്കാനുള്ള തൃശൂരുകാരുടെ ശ്രമം പ്രതിരോധ നിരയില്‍ നിന്നും നിഷോണും രാജേഷും പരിചയസമ്പന്നനായ രാജേഷും കൃത്യമായി പ്രതിരോധിച്ചതോടെ രണ്ട് ഗോളിന്റെ മാര്‍ജ്ജിനില്‍ കെ.എസ്.ഇ.ബി ട്രോഫിയില്‍ മുത്തമിടകുകയായിരുന്നു. വിജയികള്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ട്രോഫി സമ്മാനിച്ചു. കെ.എസ്.ഇ.ബിയുടെ അലക്‌സാണ് മാന്‍ ഓഫ് ദ മാച്ച്.മോസ്റ്റ് വാല്യുബിള്‍ പ്ലയറായി സാറ്റ് തീരുരിന്റെ ശിഹാബിനെ തെരഞ്ഞുടുത്തു.

chandrika: