X

മലപ്പുറത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ല: ഉബൈദുള്ള

തിരുവനന്തപുരം: ജില്ലാ കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം മലപ്പുറത്തെ മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും ഇതിന് മലപ്പുറത്തെ ജനാധിപത്യ മതേതരത്വവിശ്വാസികള്‍ ആരേയും അനുവദിക്കില്ലെന്നും പി.ഉബൈദുള്ള ചൂണ്ടിക്കാട്ടി. നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉണ്ടായ ഈ സംഭവം മലപ്പുറം നിവാസികളെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയിരിക്കുകയാണ്. സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണെന്നും ഇതിന് പിന്നിലെ ഗൂഢോദ്ദേശ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്നും ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘട്ടനം ഉണ്ടായപ്പോഴും മലപ്പുറത്ത് ഒരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടല്‍ കാരണമാണ് മലപ്പുറത്തെ സമാധാനം തകരാതിരുന്നതെന്ന് എല്ലാവരും അംഗീകരിച്ചതാണ്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുരം ഇരുട്ടിന്റെ മറവില്‍ തീവെച്ച സംഭവം ഊതിവീര്‍പ്പിച്ച് ചില ദുഷ്ടശക്തികള്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അവിടെയും സമാധാനദുതനായി ശിഹാബ് തങ്ങള്‍ എത്തി.

പണം സമാഹരിച്ച് തകര്‍ന്ന ഗോപുരം പുന:സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേത്വത്വത്തിലായിരുന്നെന്നും ഉബൈദുള്ള പറഞ്ഞു.
1993 ല്‍ താനൂരില്‍ ശോഭായാത്രക്കിടെ സ്‌ഫോടനമുണ്ടായപ്പോള്‍ മലപ്പുറത്ത് ഭീതി പരന്നിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെയാണ് മലപ്പുറത്തെ സംഘര്‍ഷം ഒഴിവായത്. അക്കാലത്ത് ആര്‍.എസ്.എസിന് പകരമായ തീവ്രവാദനിലപാടുമായി കേരളത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഐ.എസ്.എസ്. വര്‍ഗീയതയേയും തീവ്രവാദത്തേയും ഒരു പോലെ എതിര്‍ക്കേണ്ടതാണ്. തീവ്രവാദത്തിന് എതിരായ നിലപാടിന്റെ പേരില്‍ ലീഗിന് വില നല്‍കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ മുളയിലെ നുള്ളുകയും ചെയ്തിരുന്നെങ്കില്‍ മലപ്പുറം ആവര്‍ത്തിക്കുമായിരുന്നില്ല. ഇനിയെവിടെയങ്കിലും സ്‌ഫോടനമുണ്ടാകുമ്പോള്‍ മലപ്പുറം ചര്‍ച്ച ചെയ്യുന്നതിന് പകരം ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്. കൊല്ലം സ്‌ഫോടനത്തിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും ഉബൈദുള്ള പറഞ്ഞു.

chandrika: