X

സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യുഎന്‍ രക്ഷാസമിതി

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ധാരണയിലെത്താനായില്ലെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ ടോള്‍ വെനസ്ലന്റ് അറിയിച്ചു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഇസ്രായേല്‍ -ഫലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ 413 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്‍ നിരവധി വിദേശ പൗരന്മാര്‍ കൊല്ലപ്പെട്ടു. നേപ്പാളില്‍ നിന്നുള്ള 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാള്‍ എംബസി അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്.

webdesk13: