X

പുതിയ ലോക ചാമ്പ്യനെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊല്‍ക്കത്ത

പുതിയ ലോക ചാമ്പ്യനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു വംഗനാട്ടിലെ പ്രിയപ്പെട്ട കളിമുറ്റം. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലിന് വേദിയാവുന്ന വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തില്‍ കാണുന്ന കാഴ്ച്ചകള്‍ സുന്ദരം. സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുളള യൂറോപ്യന്‍ ഫൈനലില്‍ ആര് ജയിച്ചാലും അത് പുതിയ ലോക ജേതാക്കളുടെ ഉദയമായിരിക്കും. ഇരുവരും യൂറോപ്യന്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അണ്ടര്‍ 17 കലാശപ്പോട്ടത്തില്‍ മുഖാമുഖം വരുന്നത്.

നാളെ കപ്പിന് മാത്രമല്ല പുതിയ അവകാശികള്‍ പിറക്കുന്നത്. ടോപ്പ് സ്‌ക്കോറര്‍ പട്ടത്തിനുമുണ്ടാവും പുതിയ ജേതാവ്. ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രെസ്റ്റര്‍ ഏഴ് ഗോളുകളുമായി ഒന്നാമത് നില്‍ക്കുമ്പോള്‍ തൊട്ട് പിറകെ ആറ് ഗോളുകളുമായി രണ്ട് പേരുണ്ട്. സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസും മാലിയുടെ മുന്‍നിരക്കാരന്‍ എന്‍ഡിയെയും. ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീലുമായി മാലി നാളെ കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ എന്‍ഡിയെ ഗോള്‍വേട്ടക്കാരനായാല്‍ ഘാനക്ക് വലിയ അംഗീകാരം ലഭിക്കും.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേലും ഫിഫ അധികാരികളും രാവിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇന്ന് കാര്യമായ പരിശീലനത്തിനിറങ്ങാനാണ് സ്പാനിഷ് തീരുമാനം. അവരുടെ മീഡിയാ മാനേജര്‍ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. ഇംഗ്ലണ്ടും സ്‌പെയിനും വന്‍കരാ വേദികളില്‍ പലവട്ടം നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പലപ്പോഴും വിജയം ഇംഗ്ലീഷ് പക്ഷത്തായിരുന്നു. അതിനൊരു മറുപടി നല്‍കാന്‍ ഇവിടെ കഴിയുമെന്നാണ് സ്പാനിഷ് വിശ്വാസം. കൊല്‍ക്കത്തക്കാരുടെ മുഖത്ത് പക്ഷേ ചെറിയ നിരാശയുണ്ട്. അവരുടെ പ്രിയപ്പെട്ട ടീം ബ്രസീലായിരുന്നു.

അവര്‍ സെമിയില്‍ തോറ്റതോടെ കൊല്‍ക്കത്തക്കാര്‍ക്ക് വലിയ താല്‍പ്പര്യം രണ്ട് ഫൈനലിസ്റ്റുകളോടുമില്ല.ഇവിടെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനും അപ്രതീക്ഷിതമായി ലഭിച്ച സെമിഫൈനല്‍ മത്സരത്തിനും റെക്കോഡ് കാണികളാണ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കാണികളുടെ ഹിതം പോലെ രണ്ടു മത്സരങ്ങളില്‍ എട്ടു ഗോളും പിറന്നു. ഫൈനലിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു. ഫൈനല്‍ കാണാനായി ഫിഫ തലവന്‍ ഇന്‍ഫാന്റീനോ ഉള്‍പ്പെടെ ഫിഫയുടെ വന്‍ സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐ.എം വിജയന്‍, ബൈചുങ് ബൂട്ടിയ, മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ കളികാണാനെത്തും. സച്ചിനും ഗാംഗുലിയും ലോകകപ്പ് അംബാസഡര്‍മാരാണ്.

ഫിഫയുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാലിക്കെതിരായ സെമി കഴിഞ്ഞ് മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ സ്പാനിഷ് താരങ്ങള്‍ ഇന്നലെ വൈകിട്ടോടെ മൈതാനത്ത്്്് പരിശീലനത്തിനെത്തി. നായകന്‍ ആബേല്‍ റൂയിസും ഫെറാന്‍ ടോറസും സെര്‍ജിയോ ഗോമസും ഉള്‍പ്പെടെയുള്ള താരങ്ങളെ കോച്ച് സാന്റിയാഗോ ഡിനിയ മാറ്റി പരിശീലിപ്പിച്ചു. രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശീലനം. ബുധനാഴ്ച ബ്രസീലിനെ തോല്‍പ്പിച്ച് ൈഫനലില്‍ കടന്ന ഇംഗ്ലീഷ് താരങ്ങള്‍ വിശ്രമത്തിലായിരുന്നു. മാലി വ്യാഴാഴ്ചത്തെ പരിശീലനം റദ്ദാക്കി. ബ്രസീലും ഇറങ്ങിയില്ല. നാളെ രണ്ടു മത്സരങ്ങളിലായി ആറായിരം കാണികള്‍ കൂടി എത്തിയാല്‍ ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പില്‍ മറ്റൊരു ചരിത്ര നേട്ടം കൂടി പിറക്കും. കാണികളുടെ ആകെ എണ്ണത്തില്‍ ഇതുവരെയുള്ള റെക്കോഡില്‍ ചൈനയെ ഇന്ത്യ മറികടക്കും. 1985ലെ ചൈന ടൂര്‍ണമെന്റില്‍ 12,30,976 പേരാണ് കളി കണ്ടത്. ഇന്ത്യയില്‍ ഇതുവരെ 12,24.027 പേര്‍ ആറു വേദികളിലായി വിവിധ മത്സരങ്ങള്‍ കാണാനെത്തി. ഇതില്‍ 4,85,693 പേരും കളി കണ്ടത് കൊല്‍ക്കത്തയില്‍ തന്നെ.

chandrika: