X

യു.പി ഭരണം പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബി.ജെ.പി ഭരണത്തിലെത്തിയ ഉത്തര്‍പ്രദേശിന്റെ സമ്പൂര്‍ണ നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഏറ്റെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഐ. എ.എസ് ഉദ്യോഗസ്ഥനായ നൃപേന്ദ്രമിശ്ര ആണ് കേന്ദ്രവും യു. പിയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഇടനില വഹിക്കുക.

നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള അധികാരത്തിന്റെ ഇടനിലക്കാരനായി നൃപേന്ദ്ര മിശ്ര പ്രവര്‍ത്തിക്കും. ഉത്തര്‍പ്രദേശ് ഭരണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിന്റെ പ്രാഥമിക ഘട്ടമായാണ് ഇത്തരത്തിലുള്ള നീക്കം ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയത്. നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം ആദിത്യനാഥുമായി മുക്കാല്‍ മണിക്കൂറോളം കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍, കൂടികാഴ്ച ഔപചാരികമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നേരിട്ടു നിമയിച്ചതാണ് യുപിയിലെ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്രയെ. ഇനിയുള്ള യുപിയിലെ നിയമനങ്ങളും മറ്റും നൃപേന്ദ്രന്റെ അറിവോടും സമ്മതത്തോടും മാത്രമേ നടക്കൂ. സര്‍ക്കാരിന്റെ പദ്ധതികള്‍ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ നടക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദിനംപ്രതിയുള്ള കാര്യങ്ങള്‍ പോലും കേന്ദ്രനിയന്ത്രണത്തിലായിരിക്കും.

chandrika: