X

ആര്‍.എസ്.എസ് അല്ല; ചരടുവലിച്ചത് മോദിയും അമിത്ഷായും തന്നെ

ലക്‌നോ: യു.പി മുഖ്യമന്ത്രിയായി തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെ നിയമിക്കാന്‍ ചരടുവലിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തന്നെയെന്ന് റിപ്പോര്‍ട്ട്. യു.പിയില്‍ ബി.ജെ. പി അധികാരത്തിലെത്തിയാല്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കം പാര്‍ട്ടി നേതൃത്വം മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നുവെന്നും ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’റിപ്പോര്‍ട്ട് ചെയ്തു.
ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതെന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമൊന്നും ചെലുത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വവും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന ആദിത്യനാഥിനായും മോദിയും അമിത്ഷായും പദ്ധതി തയ്യാറാക്കിയെന്ന സൂചനയാണ് ഇതോടെ വ്യക്തമാക്കുന്നത്.
ചരിത്രവിജയം നല്‍കി അനുഗ്രഹിച്ച ഉത്തര്‍പ്രദേശിലെ ജനങ്ങളെ നയിക്കാനെന്ന പേരില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള ഉപകരണമായി ആദിത്യനാഥിനെ മാറ്റുകയായിരുന്നു ഇരുവരും. ഗൊരഖ്പുര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപകനേതാവുമായ ആദിത്യനാഥിന് വിവിധ ജാതിക്കാര്‍ക്കിടയിലുള്ള സ്വാധീനവും തുണയായെന്നും റിപ്പോര്‍ട്ട് പറയുന്നു. ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹം, തീവ്രവിന്ദുത്വവാദികളെ കയ്യിലെടുക്കാനുള്ള മികവ് എന്നിവയും മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയില്‍ യോഗിക്ക് ഗുണകരമായി. മോദി കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ച സംഘ്പരിവാര്‍ നേതാവുകൂടിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള താല്‍പര്യത്തെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായിരുന്ന രാജ്‌നാഥ് സിങ്ങിനോട് ആരാഞ്ഞിരുന്നു.
എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനുള്ള വിമുഖത തുറന്നുപറഞ്ഞ രാജ്‌നാഥ്, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള അഭിപ്രായഭിന്നതയും നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

chandrika: