X
    Categories: indiaNews

നിര്‍ഭയ മോഡല്‍കൊല; ബലാല്‍സംഗം ചെയ്തശേഷം നാവരിഞ്ഞു, 19 കാരി നേരിട്ടത് അതിക്രൂരമായ പീഡനം

ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗത്തിന് പിന്നാലെ ഡല്‍ഹി ഐംസില്‍ ചികിത്സയിലായിരിക്കെ മരിച്ച യുപി സ്വദേശിയായ 19 കാരി നിര്‍ഭയ പെണ്‍കുട്ടി നേരിട്ടതുപോലെ അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് റിപ്പോര്‍ട്ട്. കന്നുകാലികള്‍ക്ക് പുല്ലുവെട്ടാന്‍ പോയ 19 കാരിയായ ദലിത് പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നെത്തിയ നാലുപേര്‍ ചേര്‍ന്നാണ് അതിക്രൂരമായി പീഡിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ അമ്മക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍പോയ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം അക്രമിച്ചാണ് കീഴ്‌പ്പെടുത്തിയത്. ഈ മാസം 14നാണ് കൂട്ടബലാല്‍സംഗം നടന്നത്. അമ്മയും സഹോദരിയും മൂത്ത ചേട്ടനുമൊപ്പമാണ് പെണ്‍കുട്ടി പോയിരുന്നത്. പുല്ലു കെട്ടുമായി ചേട്ടന്‍ മടങ്ങിയ തക്കത്തില്‍ പെണ്‍കുട്ടിയെ അക്രമികള്‍ പുറകില്‍ കൂടി എത്തി ദുപ്പട്ട കഴുത്തില്‍ ചുറ്റി ചോള പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. നാലു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുക്കുകയും ചെയ്തു. ദുപ്പട്ട മുറുകിയ പെണ്‍കുട്ടിയുടെ സ്പൈനല്‍കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ കൈകാലുകള്‍ തളരുകയും ചെയ്തു.

അലിഗഡിലെ ജെ എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായതോടെ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

നേരത്തെ പിടിയിലായ അക്രമികള്‍ക്കെതിരെ ഇതോടെ കൊലപാതകത്തിന് കേസെടുത്തു. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ പൊലീസ് ഇടപെടാന്‍ വൈകിയെന്ന് കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തതായും യുപി പൊലീസ് ട്വീറ്റ് ചെയ്തു.

 

chandrika: