X

വി മുരളീധരന് കുരുക്കോ?; പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

തിരുവനന്തപുരം: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മുരളീധരനൊപ്പം യുവമോര്‍ച്ചാ നേതാവ് സ്മിതാമേനോന്‍ പങ്കെടുത്ത സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍ നിന്നും വിശദീകരണം തേടിയിരിക്കുന്നത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് ഓഫീസിന്റെ ഇടപെടല്‍. യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സ്മിതാ മേനോന്‍ പങ്കെടുക്കുകയായിരുന്നു.

2019 നവംബറില്‍ അബുദാബിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്മിതാമേനോന്‍ പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുരളീധരന്റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിതാ മേനോനും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്‍ പിന്നീട് നിലപാട് തിരുത്തി രംഗത്തെത്തുകയും ചെയ്തു.

സ്മിതാ മേനോന്‍ സ്റ്റേജിലല്ല ഇരുന്നതെന്നും ആര്‍ക്ക് വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്റെ വിശദീകരണം.

chandrika: