X

സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല : വി.ടി ബല്‍റാം

 

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചതിനു പിന്നാലെ പി.ജയരാജനേയും സി.പി.എം നേതൃത്വത്തേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും വി.ടി ബലറാം എം.എല്‍.എ രംഗത്ത്. തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ‘സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല’ എന്ന് കുറിച്ചാണ് വി.ടി ബല്‍റാം രംഗെത്തെത്തിയത്.

മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ രാവിലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരെ ഒഴിവാക്കി സി.പി.എം പ്രതിനിധി കെ.കെ രാഗേഷ് ഇരുന്നതാണ് യു.ഡി.എഫ് പ്രതിഷേധത്തിന് കാരണം. കെ.കെ. രാഗേഷ് എംപി വേദിയിലിരിക്കുന്നതിനെ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. ഇതില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും പാച്ചേനിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കില്‍, മറ്റു പാര്‍ട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നുവെന്നുവെന്നു സതീശന്‍ പാച്ചേനി വാദിച്ചു.

മുന്‍പ് കണ്ണൂരില്‍ നടന്ന സമാധാനയോഗങ്ങളില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ എല്ലാ ജനപ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാത്രം അതുണ്ടായില്ല. പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയില്‍ കെ.കെ. രാഗേഷ് വേദിയില്‍ ഇരിക്കുന്നതു ശരിയല്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ജനപ്രതിനിധി എന്ന നിലയിലാണു രാഗേഷിനെ വേദിയിലിരിലുത്തിയതെന്നു മന്ത്രി ബാലന്‍ വ്യക്തമാക്കി. പിന്നീട് എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ഷാജി എന്നിവരും വേദിയിലെത്തി തങ്ങള്‍ക്കും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയായിരുന്നു. ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗമാണു വിളിച്ചതെന്നും മന്ത്രി ബാലന്‍ വീണ്ടും വ്യക്തമാക്കി. എന്നാല്‍ എംപിയെന്ന നിലയില്‍ ബഹുമാനാര്‍ഥമാണ് രാഗേഷിനു വേദിയില്‍ സ്ഥലം അനുവദിച്ചതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു പിന്നാലെ കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിച്ചു. യോഗത്തില്‍നിന്നു നേതാക്കള്‍ ഇറങ്ങിപ്പോയി. എന്നാല്‍ യുഡിഎഫിന്റെ അഭാവത്തില്‍ യോഗം തുടരുമെന്നും സമവായം കണ്ടെത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അതിനിടെ ഷുഹൈബിന്റെ കുടുംബത്തിനായി സഹായധന സമാഹരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. കോഴിക്കോട് ഉള്ള്യേരിയിലാണു സംഭവം. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് അക്രമത്തിനിരയായ ഗോപാലന്‍ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ പ്രഹസനമായി മാറുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സമാധാന യോഗം വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍ കയ്യെടുക്കാത്തതിനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം ചേര്‍ന്ന ഡിസിസി നേതൃയോഗം സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

chandrika: