X

വഗേല കയ്യൊഴിഞ്ഞു; ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വിജയസാധ്യതക്ക് മങ്ങല്‍

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി നിന്നപ്പോള്‍ വിമത നേതാവായ ശങ്കര്‍സിങ് വഗേലയും കോണ്‍ഗ്രസ്സിനെ കൈവിടുകയാണുണ്ടായത്. തോല്‍ക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് വഗേല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലായി.

തോല്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് എന്തിനാണ് വോട്ട് ചെയ്യുന്നതെന്ന് വഗേല പറഞ്ഞു. കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നതില്‍ കാര്യമില്ല. തന്റെ സുഹൃത്തായ പട്ടേലിന് വോട്ട് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് വഗേല കോണ്‍ഗ്രസ് വിട്ടിരുന്നു. നേരത്തെ വോട്ട് എം.എല്‍.എമാരുടെ വ്യക്തിപരമായ അവകാശമാണെന്നായിരുന്നു വഗേലയുടെ നിലപാട്. തന്റെ വോട്ട് ആര്‍ക്കാണെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയില്ല. ബന്ധങ്ങള്‍ക്ക് രാഷ്ട്രീയം തടസ്സമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം വോട്ട് പട്ടേലിനാണെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതേസമയം, വിജയപ്രതീക്ഷയുണ്ടെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. 44 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടേലിന് ജയിക്കാന്‍ 45വോട്ടുകളാണ് വേണ്ടത്.

ഗുജറാത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റില്‍ നാലുപേരാണ് മത്സരിക്കുന്നത്. അമിത്ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍. അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

chandrika: