X

വീര്‍ ഗാര്‍ഡിയന്‍ 2023: സംയുക്ത വ്യോമാഭ്യാസത്തിന് കൈപിടിച്ച് ഇന്ത്യയും ജപ്പാനും

ഇന്ത്യന്‍ എയര്‍ഫോഴ്‌സും ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സും ചേര്‍ന്ന് സംയുക്ത വ്യോമാഭ്യാസം ‘വീര്‍ ഗാര്‍ഡിയന്‍ 2023’ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് അഭ്യാസം സംഘടിപ്പിക്കുന്നത്. ജനുവരി 12 മുതല്‍ 26 വരെ ജപ്പാനിലെ ഹ്യാകുരി എയര്‍ ബേസിലാണ് സംയുക്ത വ്യോമാഭ്യാസം നടക്കുന്നത്.

ജപ്പാന്റെ എഫ്2 എഫ് 5 യുദ്ധ വിമാനങ്ങളും ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കും. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ലിഫ്റ്റിങ്ങിനും മറ്റുമായി ഇന്ത്യ ഉപയോഗിക്കുന്ന സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളും അഭ്യാസത്തില്‍ അണിനിരത്തും. നാവിക സേനയുടെ ജിമെക്‌സ്, കരസേനയുടെ ധര്‍മ ഗാര്‍ഡിയന്‍ എന്നീ അഭ്യാസ പ്രകടനങ്ങള്‍ ഇരുരാജ്യങ്ങളും സംയുക്തമായി നേരത്തെ നടത്തിയിരുന്നു. വ്യോമമേഖലയില്‍ ഇരുവരും മാത്രമായി കൈകോര്‍ക്കുന്നത് ആദ്യമാണ്. സമുദ്രമേഖലയില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും നേരത്തെ ധാരണയായിരുന്നു.

അഭ്യാസത്തില്‍ പങ്കെടുക്കാന്‍ വ്യോമസേനയുടെ ഒരു സംഘം ഞായറാഴ്ച ജപ്പാനിലേക്ക് പുറപ്പെടും. ഇന്ത്യയുടെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അവ്‌നി ചതുര്‍വേദി വ്യോമാഭ്യാസത്തില്‍ പങ്കെടുക്കും. രാജ്യത്തിന് പുറത്ത് നടക്കുന്ന അന്താരാഷ്ട്ര യുദ്ധ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യത്തെ വനിതാ ഓഫീസറും കൂടിയാണ് അവ്‌നി ചതുര്‍വേദി.

webdesk13: