X

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ വിധി നാളെ

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിധി നാളെ. പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വേണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സമാന കുറ്റത്തിന് വധശിക്ഷ വിധിച്ച കേസുകളെക്കുറിച്ചും പ്രോസിക്യൂഷന്‍ പ്രതിപാദിച്ചു. പ്രതിയ്ക്ക് 28 വയസാണെന്നുള്ളത് വധശിക്ഷ നല്‍കാന്‍ തടസമല്ല.

2018 ലാണ് ഇയാള്‍ക്കെതിരെ ആദ്യ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ വര്‍ഷം ജനിച്ച മറ്റൊരു കുഞ്ഞിനെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതെന്നും തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നും കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. വീട്ടില്‍ അടച്ചിട്ടു വളരുന്ന കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

100 ദിവസം കഴിഞ്ഞിട്ടും മാനസാന്തരം ഉണ്ടാകാത്ത പ്രതിയ്ക്ക് 20 വര്‍ഷം കഴിയുമ്പോള്‍ മാനസാന്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് തടവ് വിധിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കലാവുമെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിന് ഒപ്പമുള്ളവരെ വെറുതെ വിട്ടുവെന്നും അതിനാല്‍ തന്നെയും വെറുതെ വിടണമെന്നുമാണ് പ്രതി മറുപടി നല്‍കിയത്. പ്രതിക്ക് എതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളില്‍ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളില്‍ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകള്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉള്ളതിനാല്‍ 13 വകുപ്പുകളില്‍ ആണ് ശിക്ഷ വിധിക്ക് ഉള്ള വാദം. കേസില്‍ പ്രതിയുടെ ശിക്ഷാ വിധിയിലുള്ള വാദമാണ് ഇന്ന് രാവിലെ എറണാകുളം പോക്‌സോ കോടതിയില്‍ ആരംഭിച്ചത്.

webdesk14: