X

ഗുജറാത്തില്‍ വിജയ് രൂപാണി മന്ത്രിസഭ അധികാരമേറ്റു

അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി വിജയ് രൂപാണിക്ക് സത്യവാചക ചൊല്ലിക്കൊടത്തു. ചടങ്ങില്‍ ഉപ മുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. 20 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയായി രൂപാണിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും അധികാരത്തിലെത്തുന്നത്. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 24 സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെട്ടതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് പുതിയ മന്ത്രിസഭ രൂപപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മറ്റു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അടുത്ത ബന്ധവും ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയാണ് വിജയ് രൂപാണിക്ക് വീണ്ടും മുഖ്യമന്ത്രി കസേരക്കുള്ള നറുക്കു വീണത്. രാജ്‌കോട്ട് വെസ്റ്റില്‍ നിന്നും നിയമസഭയിലെത്തിയ വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. പ്രദേശിക നേതാക്കളുമായും സമുദായ നേതാക്കളുമായും നല്ല ബന്ധപുലര്‍ത്തുന്ന രൂപാണിയിലൂടെ ഇത്തരക്കാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനാണ് ബി.ജെ.പിയുടെ നീക്കം.

അതേസമയം തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ മത്സരം നേരിട്ട സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മെഹ്‌സാനയില്‍ നിന്നുള്ള പട്ടേല്‍ നേതാവാണ് നിതിന്‍ പട്ടേല്‍, അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതോടെ പട്ടേല്‍ സമുദായത്തിന്റെ പിന്തുണയും തങ്ങള്‍ക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

ഇത് ആറാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി അധികാരം നിലനിര്‍ത്തിയ ബി.ജെ.പി ഡിസംബര്‍ 23ന് ഗവര്‍ണര്‍ ഓം പ്രകാശ് കോലി കണ്ട് മന്ത്രിസഭാ രൂപികരിക്കാനുള്ള അവകാരവാദം ഉന്നയിക്കുകയായിരുന്നു.

chandrika: