X
    Categories: MoreViews

ലഹരിക്കെതിരെ കൈകോര്‍ത്ത് വിരാട് കോഹ്ലിയും സംഘവും

തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്‍ തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും ഗ്യാലറിയും ഏറ്റുചൊല്ലി ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’.
ക്രിക്കറ്റ് കളിക്കൂ, ലഹരി ഉപേക്ഷിക്കൂ എന്ന സന്ദേശവുമായി കേരള പൊലീസ് നടത്തിയ പ്രചാരണ പരിപാടിയിലാണ് ഇന്ത്യന്‍ നായകനും സംഘവും അണിചേര്‍ന്നത്. അതുകൊണ്ടുതന്നെയാണ് തോരാതെ പെയ്യുന്ന മഴ വകവെക്കാതെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയത്. പറഞ്ഞതിനും 20 മിനിട്ട് വൈകിയാണ് നായകന്‍ കോഹ്‌ലി, കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഉള്‍പ്പെടുന്ന താരങ്ങളെത്തിയത്. താരങ്ങള്‍ എത്തിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു.
ഗാലറിയിലേക്ക് കൈകാണിച്ച് താരങ്ങളുടെ വിജയ ആംഗ്യം. പിന്നീട് ആര്‍പ്പുവിളികളും കൈയടിയും. മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരും തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മൈതാനത്തിലെത്തി. ജീവിതത്തില്‍ ലഹരിയെ അകറ്റി നിറുത്തണമെന്ന വിരാട് കോഹ്ലിയുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന ആരവത്തോടെയാണ് ഗ്യാലറിയില്‍ നിറഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനത്തെ ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫുട്ബാള്‍ താരം ഐ.എം വിജയന്‍ ദീപം തെളിയിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച നൃത്തവും കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മൈതാനത്തുള്ളവര്‍ ഏറ്റുചൊല്ലി. തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള മൊമന്റോ മുഖ്യമന്ത്രി നല്‍കി. മൈതാനത്തിന് പുറത്തും സമീപത്തെ കടകള്‍ക്ക് മുകളിലും താരങ്ങളെ കാണാന്‍ ജനം നിറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ ലഹരി ഉത്പന്നങ്ങള്‍ക്ക് അടിമകളാകാതെ അവരെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് പരിപാടി സംഘടിപ്പിച്ചത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

chandrika: