X

തുര്‍ക്കി പ്രഥമ വനിത ആമിന എര്‍ദോഗനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത്; ആമിര്‍ ഖാനെതിരെ പ്രതിഷേധം ശക്തം

 

ഇസ്താംബൂള്‍: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഭാര്യ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി. ഇസ്താംബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചായിരുന്നു ആമിര്‍ഖാന്‍ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആമിര്‍ ഖാനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പാകിസ്ഥാന്റെ ആത്മ മിത്രമാണ് തുര്‍ക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ആമിറിനെതിരെ വിമര്‍ശനം.

ലാല്‍സിങ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഇസ്താംബൂളിലെത്തിയത്. കൂടിക്കാഴ്ചയുടെ വിവരം ആമിന എര്‍ദോഗന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ലോകപ്രശസ്തനായ ഇന്ത്യന്‍ നടനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആമിന ട്വീറ്റ് ചെയ്തു.

ഈ മാസം ആദ്യം, ലാല്‍ സിങ് ചദ്ദയുടെ ചിത്രീകരണത്തിനായി ആമിര്‍ ഖാന്‍ തുര്‍ക്കിയില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ അദ്ദേഹത്തെ ആക്രമിച്ചിരുന്നു.

അതേസമയം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ തുര്‍ക്കി പ്രഥമ വനിതയുമായി ആമിര്‍ കൂടിക്കാഴ്ച നടത്തിയത് വിവേകശൂന്യമായിപ്പോയെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുര്‍ക്കി ബന്ധം വഷളായത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്ഥാനൊപ്പമാണെന്നും അടുത്തിടെ പ്രിന്റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ സാധിച്ചില്ലെന്ന് അടുത്തിടെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവും അഭിപ്രായപ്പെട്ടിരുന്നു.

 

web desk 1: