X
    Categories: keralaNews

സോഷ്യല്‍ മീഡിയയില്‍ താരമായ ഇന്നോവ ഡ്രൈവര്‍ ഇവിടെയുണ്ട്; ആ കുപ്പിവെള്ളത്തിന്റെ കഥ ഇങ്ങനെ

കോഴിക്കോട്: ഇന്നോവ കാര്‍ തിരിക്കുന്ന മിടുക്കനായ ഒരു ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം കാഴ്ചക്കാരില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തിയ രണ്ട് കുപ്പി വെള്ളവും ആ വീഡിയോയിലുണ്ടായിരുന്നു. എന്തിനാണ് വണ്ടി തിരിക്കുന്നതിന് മുമ്പ് രണ്ട് കുപ്പി വെള്ളം വണ്ടിയില്‍ നിന്ന് പുറത്തുവെച്ചത് എന്നത് കാഴ്ചക്കാരെ ആകാംക്ഷയുണ്ടാക്കിയ ഒരു ചോദ്യമായിരുന്നു..എന്നാല്‍ തമാശക്ക് പകര്‍ത്തിയ വീഡിയോ വൈറലായത് ഈ ഡ്രൈവര്‍ അറിഞ്ഞിട്ടില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാഹിക്കാരനായ ബിജുവാണ് കേരളത്തെ അമ്പരിപ്പിച്ച ഇന്നോവ ഡ്രൈവര്‍.

വിഡിയോയെക്കുറിച്ച് ബിജു പറയുന്നത് ഇങ്ങനെ- ‘സുഹൃത്തിന്റെ കാറാണത്. സര്‍വീസിന് കൊടുക്കാന്‍ തന്നതാണ്. വീടിന് സമീപം പണി നടക്കുന്നത് കൊണ്ട് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. പിന്നെ ആകെ ഒഴിഞ്ഞ സ്ഥലമെന്ന് പറയാന്‍ തോടിന് കുറുകേ കടക്കാന്‍ വച്ചിരിക്കുന്ന സ്ലാബാണ്. വര്‍ഷങ്ങളായി വാഹനങ്ങളോടിക്കുന്ന ആളായത് കൊണ്ട് അവിടെ കാര്‍ പാര്‍ക്ക് ചെയ്തു. എന്റെ ചെറിയ കാറും ഞാന്‍ ഇവിടെയാണ് ചിലപ്പോള്‍ ഇടുന്നത്. ആ സ്ഥലത്ത് ഇന്നോവ സുഖമായി പാര്‍ക്ക് ചെയ്യാം എന്നത് എന്റെ ഒരു വിശ്വാസമായിരുന്നു.

പാര്‍ക്ക് ചെയ്ത ശേഷമുള്ള കാറിന്റെ ചിത്രം ഭാര്യ ഫോണില്‍ എടുത്തിരുന്നു. പിറ്റേന്ന് ഞാന്‍ വാഹനം എടുത്തുകൊണ്ട് പോകുന്നതും ഭാര്യ ഫോണില്‍ പകര്‍ത്തി. ഭാര്യയുടെ സഹോദരിയാണ് ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അങ്ങനെയാണ് വൈറലായത്. അല്ലാതെ താരമാകാമോ ഷോ കാണിക്കാനോ ചെയ്തതല്ല.

ഞാന്‍ എറണാകുളം-കണ്ണൂര്‍ ബസ് ഡ്രൈവറായിരുന്നു കുറേ കാലം. ഇപ്പോള്‍ മാഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ചെറുപ്പം മുതല്‍ വാഹനങ്ങളും ഡ്രൈവിങും കമ്പമാണ്. വണ്ടി കഴുകിക്കൊടുത്ത് തുടങ്ങിയ ഇഷ്ടമാണ്. ഇന്ന് ഈ പറയുന്ന മികവും സൂക്ഷ്മതയുമെല്ലാം പരിചയം കൊണ്ട് ഉണ്ടായതാണ്.’ ബിജു പറയുന്നു.

വണ്ടിയില്‍ നിന്നും രണ്ടുകുപ്പി വെള്ളം എടുത്ത് പുറത്തുവച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങനെ. കുറേ പേര്‍ അങ്ങനെ കമന്റുകള്‍ ഇടുന്നത് കണ്ടു. സത്യം പറഞ്ഞാല്‍ പൊട്ടിക്കാത്ത രണ്ടു കുപ്പി വെള്ളം കാറിലുണ്ടായിരുന്നു. സര്‍വീസിന് കൊടുക്കാന്‍ പോകുവല്ലേ. ഞാനതെടുത്ത് പുറത്തുവയ്ക്കാം നീ വന്ന് എടുക്കണേ എന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. റോഡിന് അപ്പുറം ഭാര്യ ഉണ്ടായിരുന്നു. അല്ലാതെ ഒന്നുമില്ല..’

 

കടപ്പാട്: മനോരമ ന്യൂസ്‌

ചന്ദ്രിക വെബ് ഡെസ്‌ക്‌: