X

കര്‍ണാടകയിലെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത വോട്ടര്‍ ഐ.ഡികള്‍ ഒറിജിനല്‍; വെട്ടിലായി ബി.ജെ.പി

ബംഗളൂരു: കര്‍ണാടകയിലെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത പതിനായിരത്തോളം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ വ്യാജമല്ലെന്ന് കണ്ടെത്തല്‍. കര്‍ണാടക ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണിതെന്നും സഞ്ജീവ് കുമാര്‍ വ്യക്തമാക്കി.
തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഐ.ഡി കാര്‍ഡ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചിരുന്നു.

കോണ്‍ഗ്രസിന് വ്യാജ വോട്ടര്‍ ഐഡികള്‍ എന്തിനാണെന്നും ഇതു കൊണ്ട് കോണ്‍ഗ്രസ് കര്‍ണാടകയില്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മോദിയുടെ ചോദ്യം. എന്നാല്‍ ഐ.ഡികള്‍ വ്യാജമല്ലെന്ന് കണ്ടെത്തിയതോടെ മോദിയുടെ പ്രസ്താവന പൊളിഞ്ഞിരിക്കുകയാണ്. വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയ ഫ്‌ളാറ്റ് ബി.ജെ.പി ബന്ധമുള്ളവരുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മുന്‍ കോര്‍പ്പറേഷന്‍ അംഗമായ ബിജെപി നേതാവ് മഞ്ജുള നന്‍ജമാരിയുടെ മകന്‍ ശ്രീധറിന്റെ ഉടമസ്ഥതയിലാണ് ഈ ഫ്‌ളാറ്റ്.

9,896 വോട്ടര്‍ ഐഡികള്‍ക്കു പുറമെ വോട്ടര്‍ പട്ടിക, മറ്റു ഫോമുകള്‍, അഞ്ച് ലാപ്‌ടോപ്പുകള്‍, സ്‌കാനറുകള്‍, ലാമിനേഷന്‍ മെഷീനുകള്‍ എന്നിവയും പരിശോധനയില്‍ കണ്ടെടുത്തിരുന്നു. വോട്ടര്‍ പട്ടിക പരിശോധിച്ച് എളുപ്പം സ്വാധീനിക്കാന്‍ സാധിക്കുന്നവരെ കണ്ടെത്തിയായിരിക്കും ഐ.ഡി കാര്‍ഡുകള്‍ ശേഖരിച്ചതെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

chandrika: