X
    Categories: keralaNews

ഉള്ളിവില ധനമന്ത്രിയുടെ തട്ടിപ്പ് തെളിവുസഹിതം പൊളിച്ച് വി.ടി ബല്‍റാം

സവാള വിലക്കയറ്റത്തിൽ സർക്കാർ നടത്തുന്ന മാർക്കറ്റ് ഇൻറർവെൻഷനേക്കുറിച്ച് ധനമന്ത്രിയുടെ വിശദീകരണം കണ്ടു. പതിവുപോലെ അദ്ദേഹം എല്ലാമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ, ബാക്കി എല്ലാവരും വിഡ്ഢിത്തം പറയുന്നവർ എന്ന പരപുച്ഛം തന്നെയാണ് വിശദീകരണത്തിൻ്റെ ആകത്തുക. ഏതായാലും പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും ഇന്നാട്ടിലെ പൗരന്മാരാണല്ലോ. അവർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുക എന്നത് കൂടി ജനാധിപത്യത്തിൽ ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്.
വിലക്കയറ്റം പിടിച്ചു നിർത്താൻ 75 ടൺ ഇറക്കുമതി ചെയ്യും, അതിൻ്റെ ഭാഗമായുള്ള 25 ടൺ എത്തി, ബാക്കി 50 ടൺ കൂടി എത്തും എന്ന കൃഷി വകുപ്പ് മന്ത്രിയുടെ വാചകം ഉദ്ധരിച്ചു കൊണ്ടുള്ള പത്രവാർത്തയാണ് എൻ്റെ ആദ്യ പോസ്റ്റിന് ആധാരം. ധനമന്ത്രി ഈ ഇറക്കുമതിക്കണക്കിനെ തിരുത്തുന്നില്ല. “ഇതുകൊണ്ട് നിർത്തുമെന്ന് ആര് പറഞ്ഞു” എന്നാണദ്ദേഹത്തിൻ്റെ ലൈൻ. എന്നാലും എത്ര ടണ്ണാണ് സർക്കാർ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ഇറക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനും വ്യക്തമാക്കാൻ കഴിയുന്നില്ല. വിലയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു ചലനമുണ്ടാക്കാൻ എങ്ങനെയാണ് ഈ നാമമാത്രമായ ഇടപെടൽ കൊണ്ട് കഴിയുക എന്നത് വിശദീകരിക്കാനും സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം തയ്യാറാവുന്നില്ല. അതൊക്കെ കാത്തിരുന്ന് കണ്ടോളൂ എന്നാണദ്ദേഹത്തിൻ്റെ അവകാശവാദം.
ആഴ്ചയിൽ ഏതാണ്ട് 25000 ടൺ ആണ് കേരളത്തിൻ്റെ ഡിമാൻഡ് എന്ന് ഞാൻ പറഞ്ഞതിനെ ധനമന്ത്രിയേതായാലും ഖണ്ഡിക്കുന്നില്ല. അതിലേക്ക് ഒരു 75 ടൺ സർക്കാരിൻ്റെ വകയായി സപ്ലൈ വർദ്ധിപ്പിച്ചാൽ അത് സപ്ലൈ കർവിനെ എത്രകണ്ട് വലത്തേക്ക് നീക്കാൻ ഉതകും എന്ന് ഒരു ഗ്രാഫ് വച്ച് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമോ?
75 ടൺ എന്നത് കേവലം നാല് ലോറി ലോഡ് സവാള മാത്രമാണെന്നും മൂന്നര കോടി ജനങ്ങൾ ഏതാണ്ട് നിത്യേനയെന്നോണം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവിൻ്റെ കാര്യത്തിൽ ഈ നാല് ലോഡ് എന്നത് കടലിൽ കായം കലക്കുന്നത്ര ഇമ്പാക്റ്റ് മാത്രമേ ഉണ്ടാക്കൂ എന്നുമാണ് ഞാൻ പറഞ്ഞത്. 75 എന്നത് 250 ടൺ ആയാലും അത് കാര്യമായ വ്യത്യാസമുണ്ടാക്കാൻ പോകുന്നില്ല. കേരളത്തിനാവശ്യമായ മൊത്തം സവാളയും (എൻ്റെ കണക്കിൽ ആഴ്ചയിൽ 25000 ടൺ) സർക്കാർ വിലകുറച്ച് വിറ്റാൽ മാത്രമേ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയൂ എന്നൊന്നും ഇവിടെ ഞാനടക്കം ആരും വാദിച്ചിട്ടില്ല. ഇല്ലാത്ത അത്തരമൊരു വാദം എൻ്റെ വായിൽ തിരുകുന്നത് ഒരു ധനമന്ത്രിക്ക് ചേർന്ന പണിയല്ല. എന്നാൽ മൊത്തത്തിൽ കേരളത്തിന് ആവശ്യമായതിൻ്റെ ഒരു ശതമാനം പോലും സർക്കാരാഭിമുഖ്യത്തിൽ വിലകുറച്ച് ലഭ്യമാക്കിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അതിനെ ഒരു “ഇടപെടൽ” എന്ന് വിശേഷിപ്പിക്കാൻ സാധിക്കുക എന്നതാണ് മനസ്സിലാവാത്തത്. എൻ്റെ പോസ്റ്റിൽ പഞ്ചായത്തും വാർഡുമൊക്കെത്തിരിച്ച് കണക്ക് പറഞ്ഞത് 75 ടൺ എന്നത് കേരളമെന്ന സംസ്ഥാനത്തെ സംബന്ധിച്ച് എത്ര ചെറിയ ഒരു ക്വാണ്ടിറ്റി ആണെന്ന് വിശദീകരിക്കാനാണെന്ന കാര്യം തോമസ് ഐസക്കിന് മനസ്സിലാകാത്തതാവില്ല. ഏതായാലും ഉള്ളിയുടെ കാര്യത്തിൽ നാളിതുവരെയുള്ള മാർക്കറ്റ് ഇൻ്റർവെൻഷൻ്റെ അനുഭവത്തിൽ മാർജിനൽ ഡിമാൻഡ് ആയി ധനവകുപ്പും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുമൊക്കെ കണക്കാക്കുന്നത് എത്ര ടണ്ണാണ് എന്നതെങ്കിലും ധനമന്ത്രി വിശദീകരിക്കേണ്ടിയിരുന്നു. അതനുസരിച്ചുള്ള ഇറക്കുമതി ഉണ്ടെങ്കിൽ പിന്നെ ആർക്കും തർക്കമില്ല.
കമ്പോളത്തിലേക്ക് പുതുതായി എത്തുന്ന ചരക്കിൻ്റെ അളവ്, കമ്പോളത്തിലെ അതിൻ്റെ ലേല വില, കഴിഞ്ഞ കുറച്ച് കാലത്തെ ശരാശരി വില എന്നിവയൊക്കെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു വെയ്റ്റഡ് ആവറേജ് കോസ്റ്റ് മോഡൽ വച്ചുകൊണ്ട് മാത്രമേ വിലനിയന്ത്രണത്തേക്കുറിച്ചുള്ള ഏത് ചർച്ചയും യുക്തിസഹമാകൂ എന്നത് ധനകാര്യ വിദഗ്ദനായ തോമസ് ഐസക്കിന് അറിയാത്തതാവില്ല. ഇതിൽ ഫ്രഷ് അറൈവൽ വോള്യം ഡിമാൻഡിനേക്കാൾ കൂടുതലും ലേലവില ശരാശരിയേക്കാൾ താഴേക്ക് പോകുകയും ചെയ്യുന്ന തരത്തിലുള്ള ട്രെൻഡ് കുറച്ച് ദിവസമെങ്കിലും തുടർന്നാൽ മാത്രമേ റീറ്റെയിൽ വില കുറയുന്ന പ്രവണത സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഫ്രഷ് അറൈവൽ വോള്യം എത്രയാണെന്നത് വിലയുടെ കാര്യത്തിൽ നിർണ്ണായകമാണെന്ന് പറയുന്നത്.
87 രൂപക്ക് കേരളത്തിലെമ്പാടും കേരള ചിക്കൻ ലഭ്യമാക്കും എന്ന ധനമന്ത്രിയുടെ മുൻ പ്രഖ്യാപനം എന്തുകൊണ്ടാണ് യാഥാർത്ഥ്യമാവാത്തതെന്ന് അദ്ദേഹത്തിന് ഈ മാർജിനൽ ഡിമാൻഡ്, മാർജിനൽ സപ്ലൈ, പ്രൈസ് ഇലാസ്റ്റിസിറ്റി സിദ്ധാന്തങ്ങൾ വച്ച് വിശദീകരിക്കാൻ കഴിയുമോ? 87 രൂപക്ക് ചിക്കൻ വിൽക്കുന്ന കോഴിക്കടകൾ ചിലത് അദ്ദേഹം സർക്കാർ ഏജൻസികൾ വഴി തുടങ്ങുകയും ചെയ്തല്ലോ. എന്നിട്ടും ഇപ്പോഴും പൊതുമാർക്കറ്റിൽ ചിക്കൻ ലഭിച്ചിരുന്നത് 120-140 രൂപ നിരക്കിലാണ്. (ഇപ്പോൾ കോവിഡ് ലോക്ക്ഡൗൺ ഒക്കെ കാരണം കോഴിവില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്നത് വേറെ വിഷയം, അതിൽ സർക്കാരിന് കാര്യമൊന്നുമില്ല).
സർക്കാർ ഇടപെടൽ കോഴിവിലക്കാര്യത്തിൽ ഫലപ്രദമാകാതെ പോയതിന് എന്താണ് കാരണം? ഒരു സാധാരണക്കാരൻ്റെ എളിയ ബുദ്ധിയിൽ മനസ്സിലായത് ഞാനങ്ങോട്ട് പറയാം. തോമസ് ഐസക്ക് കുറഞ്ഞ വിലക്ക് ചിക്കൻ കിട്ടുന്ന കടകൾ തുടങ്ങിയത് സംസ്ഥാനത്ത് അഞ്ചോ പത്തോ എണ്ണം മാത്രമാണ്. മൂന്നര കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്ത് ഇത് തീർത്തും അപര്യാപ്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ ഒരു രണ്ടായിരമോ മൂവായിരമോ കോഴിക്കടകൾ സർക്കാർ ആഭിമുഖ്യത്തിൽ തുടങ്ങിയിരുന്നുവെങ്കിൽ അത് കോഴിവിലയെ 80- 90 രൂപ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്തുമായിരുന്നു.
അതായത് പ്രശ്നത്തിൻ്റെ വ്യാപ്തിയനുസരിച്ച് ഇടപെടലിൻ്റെ സ്കെയിലും വർദ്ധിക്കണം. അല്ലാത്തതൊക്കെ മേനി നടിക്കാനുള്ള ടോക്കണിസം മാത്രമാണ്. മാർക്കറ്റ് മെക്കാനിസത്തിൻ്റെ സ്വാഭാവികമായ പ്രവർത്തനം കൊണ്ടുതന്നെ ഒരുപക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ സവാള വില കുറഞ്ഞേക്കാം. കാരണം പെരിഷബിൾ ഗുഡ് ആയ സവാള ഒരു പരിധിക്കപ്പുറം പൂഴ്ത്തിവക്കാനുള്ള സ്റ്റോറേജ് സംവിധാനങ്ങളൊന്നും വൻകിടക്കാർക്ക് പോലും ഇല്ല. അവർക്കത് ഇന്നല്ലെങ്കിൽ നാളെ വിറ്റഴിച്ചേ പറ്റൂ. വില സ്വാഭാവികമായും ഇടിയും. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ഒരു മുൻകൂർ പിആർ നീക്കം എന്നതിൽക്കവിഞ്ഞ് സർക്കാറിൻ്റെ ഈ നാല് ലോറി ഉള്ളി കൊണ്ടുവരൽ ഇടപെടലിന് മറ്റെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതാണ് ധനമന്ത്രിയുടെ നീട്ടിപ്പരത്തിയുള്ള വിശദീകരണത്തിന് ശേഷവും ജനങ്ങളുടെ മനസ്സിൽ അവശേഷിക്കുന്ന ചോദ്യം.
സർക്കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരേണ്ട ഉള്ളി പോലുള്ള ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപകമായി ഒരുക്കുക എന്നതാണ്. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളും റഫ്രിജറേറ്റഡ് ഡിസ്ട്രിബ്യൂഷൻ ഹബ്സുമൊക്കെയാണ് ഇക്കാര്യത്തിൽ വിദഗ്ദർ മുന്നോട്ടുവക്കുന്ന നിർദ്ദേശങ്ങൾ. അവ ഒരുക്കുകയാണെങ്കിൽ ഹോർട്ടി കോർപ്, നാഫെഡ് പോലുള്ള സർക്കാർ ഏജൻസികൾക്ക് തന്നെ ഉത്തരേന്ത്യയിൽ നിന്ന് നേരിട്ട് വിലക്കുറവിൽ സാധനങ്ങൾ സംഭരിക്കാനും അത് സൂക്ഷിച്ച് വച്ച് വിലക്കയറ്റ സമയത്ത് മാർക്കറ്റിൽ ഫലപ്രദമായി ഇടപെടാനും സാധിക്കും. ഈ സർക്കാർ കാലാവധി പൂർത്തിയാക്കാൻ പോകുന്ന സമയത്ത് ആ നിലക്കുള്ള എന്തെന്ത് സൗകര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി സൃഷ്ടിച്ചത് എന്നതിൻ്റെ വിശദാംശങ്ങളാണ് ധനമന്ത്രിയേപ്പോലൊരാൾ പറയേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ വിഷയത്തെ അങ്ങനെ നേരിട്ട് അഡ്രസ് ചെയ്യാത്ത പതിവ് ഇവേസീവ് ടാക്റ്റിക്സ് മാത്രമാണ് തോമസ് ഐസക്കിൻ്റെ വിശദീകരണക്കുറിപ്പിൽ കാണാൻ കഴിയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: