X

പിണറായി വിജയന് അഭിനന്ദനം അറിയിച്ചു കൊണ്ടുളള ചിത്രം; പി.രാജിവിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ

കോഴിക്കോട്: യുവാവിന്റെ ചിത്രം ഫേസ്ബുക്കില്‍ ഷെയറ് ചെയ്ത് വെട്ടിലായ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എ.ല്‍.എ. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് ‘ഷാര്‍ജ സുല്‍ത്താന്‍ മാപ്പു നല്‍കി വിട്ടയച്ച 149 പേരില്‍ ഒരാള്‍, ഷാര്‍ജ ശൈഖിനും പിണറായി വിജയനും നന്ദി’. എന്നെഴുതിയ ലഗേജുമായി വിമാനത്താവളത്തില്‍ നില്‍ക്കുന്ന യുവാവിന്റെ ചിത്രമാണ് രാജീവന്‍ ഷെയറ് ചെയ്തത്. ചിത്രം രാവിലെ തൊട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിലുള്ളയാള്‍ ജയില്‍ മോചിതനായി നാട്ടിലേക്ക് വരുന്നതല്ല. ഇതറിയാതെയായിരുന്നു രാജീവന്‍ ചിത്രം ഷെയറ് ചെയ്തത്. അടികുറിപ്പ് ആവിശ്യമില്ലാത്ത ചിത്രം എന്നായിരുന്നു ചിത്രത്തോടൊപ്പം രാജീവ് എഴുതിയത്.

സി.പി.എം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ബല്‍റാം പരിഹസിച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

കേരള സന്ദര്‍ശനം കഴിഞ്ഞ് ഷാര്‍ജ ഷേയ്ക്ക് തിരിച്ച് നാട്ടില്‍ വിമാനമിറങ്ങുന്നതിന് മുന്‍പേ ജയിലില്‍ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാള്‍ ഇത്രയും വലിയ ലഗേജുമായി അതില്‍ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാന്‍ മാനിക്കുന്നു എന്നും വി.ടി പറഞ്ഞു.

സംഘികളേക്കാള്‍ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബര്‍ സഖാക്കള്‍ എന്ന് തിരിച്ചറിയാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ. ‘ബാലരമ’ വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് ‘ചിന്ത’ വായിക്കുന്നവര്‍ എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത് എന്നും വി.ടി കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ ജസീം എന്ന കോഴിക്കോട്കാരനാണ് ചിത്രത്തിന്റെ ഉടമ. ജസീം ഷാര്‍ജയില്‍ ആയിരുന്നില്ല. ദുബായിലെ അല്‍ ഖൂസിലുള്ള പ്ലാന്റേഴ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജസീമിന് സുഹൃത്തുക്കള്‍ നല്‍കിയ പണിയായിരുന്നു ഈ ചിത്രം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

CPM ജില്ലാ സെക്രട്ടറിയും മുന്‍ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരള സന്ദര്‍ശനം കഴിഞ്ഞ് ഷാര്‍ജ ഷേയ്ക്ക് തിരിച്ച് നാട്ടില്‍ വിമാനമിറങ്ങുന്നതിന് മുന്‍പേ ജയിലില്‍ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാള്‍ ഇത്രയും വലിയ ലഗേജുമായി അതില്‍ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാന്‍ മാനിക്കുന്നു. സംഘികളേക്കാള്‍ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബര്‍ സഖാക്കള്‍ എന്ന് തിരിച്ചറിയാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ.
‘ബാലരമ’ വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് ‘ചിന്ത’ വായിക്കുന്നവര്‍ എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.

chandrika: