X

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി; പുനര്‍വിചാരണക്ക് അനുമതി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണാ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ ഹരിപ്രസാദ്, എംആര്‍ അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും കുട്ടികളുടെ മാതാവും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നടപടി. കേസില്‍ പുനര്‍വിചാരണക്കും കോടതി അനുമതി നല്‍കി.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വലിയ മധു, ഷിബു, ചെറിയ മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെ വിട്ടത്. എന്നാല്‍, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷെന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ ആണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വാദം. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സര്‍ക്കാര്‍ വാദിച്ചു. കേസില്‍ പൊലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.

വാളയാറില്‍ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.

 

web desk 1: