X
    Categories: MoreViews

വയനാട്ടില്‍ മഴക്കുറവ് 59 ശതമാനം

തിരുവനന്തപുരം: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി വയനാട്ടില്‍ കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബ്ബലമാണെന്നും ഇക്കൊല്ലം ഇതുവരെയുള്ള കണക്ക് പ്രകാരം കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ 41 ശതമാനം മാത്രമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. മഴക്കുറവ് 59 ശതമാനമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് മഴ ലഭ്യത കുറയുന്നതും താപനിലയില്‍ വ്യത്യാസം വരുന്നതെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനക്ഷമതയെയും വിള രീതികളെയുമെല്ലാം ഇത് ബാധിച്ചിട്ടുണ്ട്. വയനാട് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പലതും മനുഷ്യനിര്‍മ്മിതമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്ത ലഘൂകരണത്തിനും പാരിസ്ഥിതിക പരിപാലനത്തിനും ചില ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പ്രോജക്ടിന് രൂപം നല്‍കിയതായും സി.കെ ശശീന്ദ്രന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
മീനങ്ങാടി പഞ്ചായത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനവും കൂടുതല്‍ ശക്തമാക്കും. നിലവില്‍ കാര്‍ഷിക സര്‍വ്വകലാശാല ഇതു സംബന്ധിച്ച് ചില പഠനങ്ങള്‍ നടത്തിവരുന്നു. കാലാവസ്ഥാ വ്യതിയാനം പഠിക്കുവാനുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിനും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകളും പഠനങ്ങളും നടത്താന്‍ കഴിയും. വയനാട്ടിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തും.
കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ദുരന്ത സാധ്യതാ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍ ചില പ്രദേശങ്ങളില്‍ പാറഖനനം പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: