X

20 കോടി ചിലവഴിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഉപകാരപ്രദമാവാതെ ആസ്പത്രി


സുല്‍ത്താന്‍ ബത്തേരി: കൊട്ടിഘോഷിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ബത്തേരി താലൂക്ക് ആസ്പത്രി ഇപ്പോഴും കിടിത്തിചികിത്സിക്കാനുള്ള സൗകര്യമില്ല. നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞ അഞ്ച്‌നില കെട്ടിടമുണ്ടായിട്ടും രോഗാവസ്ഥയില്‍തന്നെ തുടരുകയാണ് ഈ ആതുരാലയം. ജില്ലാ അധികൃതരും വകുപ്പ് മേധാവികളും മനസുവെച്ചാല്‍ മാത്രമേ നിര്‍ധന രോഗികള്‍ക്കുള്ള ഈ ആതുരാലയം ഉപകാരപ്രദമാവുകയുള്ളു. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും ആസ്പത്രിയിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കാത്തതാണ് ഈ ആസ്പത്രി ഇപ്പോഴും പഴയ പടിയില്‍ തന്നെ നില്‍ക്കാന്‍ കാരണം. ആസ്പത്രി കൊട്ടിടം നിര്‍മിച്ചത് നിര്‍മിതിയാണ്. ഇതിനകം 20 കോടിയോളം രൂപ ചെലവഴിച്ച് കഴിഞ്ഞു. പിന്നീട് അഞ്ച് കോടി രൂപകൂടി അനുവദിച്ചു. എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കി ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി മന്ദഗതിയിലാണ്. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് നേരത്തെ നിര്‍മിച്ച കെട്ടിടത്തില്‍ 14 ഒപികളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി 1.38 കോടിരൂപയും അനുവദിച്ചു. ഫണ്ടുകള്‍ നിര്‍മിതിക്ക് കൃത്യമായി കിട്ടുന്നില്ല എന്ന കാരണമാണ് ആസ്പത്രികെട്ടിടത്തിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തടസമായി പറയുന്നത്. 57 കിടക്കകള്‍ക്കുള്ള ഡോക്ടര്‍മാരും സ്റ്റാഫുമാണ് താലൂക്ക് ആസ്പത്രി എന്ന നിലയില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ ഇതിന്റെ മൂന്ന് ഇരട്ടി രോഗികളാണ് ചികില്‍ തേടി എത്തുന്നത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമായതിനാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളും ബത്തേരിയിലാണ് ചികില്‍സക്കായി എത്തുന്നത്. ഒപിയിലാണങ്കില്‍ ആയിരത്തില്‍പ്പരം രോഗികള്‍ എത്തുന്നുണ്ട്. നിലവില്‍ ഗൈനക്കോളജിയില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ ഒരു ഒഴിവും സീനിയര്‍ സര്‍ജന്‍, സീനിയര്‍ ജനറല്‍ മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍ എന്നിവയിലെല്ലാം ഓരോ ഡോക്ടര്‍മാരുടെയും ഒഴിവാണുള്ളത്. രണ്ട് പീഡിയാട്രീഷ്യന്‍മാരുണ്ടായിരുന്നതില്‍ ഒരാള്‍ സ്ഥലം മാറിപോയെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട ഗൈനക്കോളജിയില്‍ രണ്ട് ഡോക്ടര്‍മാരാണ് ഉള്ളത്. ചില ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടാവുക. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഗൈനക്കിന്റെ ഒപി. രോഗികളുടെ എണ്ണവും ചിലദിവസങ്ങളില്‍ ഒപിയില്‍ നിജപ്പെടുത്തും. പുലര്‍ച്ചെ അഞ്ച്മുതല്‍ ഗൈനക്ക് ഒപിയില്‍ ക്യു തുടങ്ങും. അമ്മമാരുടെയും കുട്ടികളുടെയും വാര്‍ഡ് സ്ഥിതിചെയ്യുന്നത് ടൗണിലെ പഴയകെട്ടിടത്തിലാണ്. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം ഫെയര്‍ലാന്റ് കോളനിയിലെ ആസ്പത്രി സമുച്ചയത്തില്‍ ഒന്നിച്ചാണ്. ഇവിടെയാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ആസ്പത്രിക്ക് വേണ്ട സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ കിടക്കുന്നത്. പുതിയകെട്ടിടത്തില്‍ കിടക്കകള്‍ ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ സജ്ജീകരിച്ചിട്ടില്ല. നാല് ഓപ്പറേഷന്‍ തിയേറ്റര്‍, മോഡേണ്‍ ലേബര്‍ റും, കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള ഐസിയു എന്നിവയെല്ലാം പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ടതാണ്. ഒരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു—മുള്ള വാര്‍ഡുകള്‍ക്ക് പുറമേ 15 ഡബിള്‍ റൂം, 20 സിംഗിള്‍ റൂം എന്നിവയും പുയിയ കെട്ടിടത്തിലുണ്ട്. കെട്ടിടം പൂര്‍ണമായി സജ്ജമാകുന്നതോടെ 250-ഓളം രോഗികളെ കിടത്തി ചികില്‍സിക്കാനാവും. നിലവില്‍ പ്രവര്‍ത്തിച്ചു വന്ന ഒപി മാത്രമാണ് അഞ്ചു നിലകളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നത്. പുതിയതും പഴയതുമായ കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പഴയ കെട്ടിടത്തില്‍ പതിനാല് ഒപിയും കഫ്റ്റീരിയയുമാക്കാനാണ് തീരുമാനം. അഞ്ച് നിലകളിലുള്ള പുതിയ ബ്ലോക്ക് പൂര്‍ണമായും ഐപി രോഗികള്‍ക്കുള്ളതാണ്. മാതൃശിശുസംരക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പഴയ ആസ്പത്രിയും പുതിയകെട്ടിടത്തിലേക്ക് മാറ്റും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍മാണം ആരംഭിച്ചു. പുതിയ കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റും കൂടി നിര്‍മിക്കാനുണ്ട്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ആസ്പത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയെങ്കിലും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

chandrika: