X

’99ലെ വെള്ളപ്പൊക്കം’ ഗാന്ധിജി സമാഹരിച്ചത് 6,000 രൂപ

ന്യൂഡല്‍ഹി: 1924ലുണ്ടായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ മഹാത്മാ ഗാന്ധി സമാഹരിച്ചത് 6,000 രൂപ. ഇപ്പോഴുള്ളതിന് സമാനമായ ദുരന്തമാണ് അന്നും കേരളത്തില്‍ ഉണ്ടായത്. മലയാളം കലണ്ടറിലെ കൊല്ലവര്‍ഷം 1099 ല്‍ നടന്ന പ്രളയമായിരുന്നതിനാല്‍ ’99ലെ വെള്ളപ്പൊക്കം’ എന്നാണ് ഈ പ്രളയം അറിയപ്പെട്ടത്.

പ്രളയത്തെക്കുറിച്ചറിഞ്ഞ ഗാന്ധിജി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് ടെലഗ്രാം അയച്ചു. മറ്റൊരു സന്ദേശത്തില്‍ താന്‍ കേരളത്തിനായി ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ടെന്നും അറിയിച്ചു. യെങ് ഇന്ത്യയിലും നവജീവനിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ അദ്ദേഹം കേരളത്തിനായി ഫണ്ട് സ്വരൂപിക്കണമെന്ന് ആഹ്വാനം ചെയ്തു. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി. പലരും ഒരു നേരത്ത് ഭക്ഷണം ഒഴിവാക്കുകയും പാല്‍ കുടിക്കുന്നത് നിര്‍ത്തുകയും ചെയ്ത് പണം കണ്ടെത്തി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനക്കായി ഒരു പെണ്‍കുട്ടി മൂന്ന് പൈസ മോഷ്ടിച്ച കഥയും നവജീവനില്‍ ഗാന്ധി പരാമര്‍ശിക്കുന്നു.

1924 ആഗസ്റ്റ് 17 ന് അദ്ദേഹം നവജീവനില്‍ എഴുതിയ ലേഖനത്തില്‍ ഒരു സ്ത്രീ തന്റെ സ്വര്‍ണ മാലയും വളകളും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരിച്ചതിലും വലിയ പ്രതികരണമാണ് തനിക്ക് ലഭിച്ചതെന് ഗാന്ധിജി പറഞ്ഞിരുന്നു. ജനഹൃദയങ്ങളില്‍ അനുകമ്പയും കാരുണ്യവും അസ്തമിച്ചിട്ടില്ലെന്ന് അന്ന് മഹാത്മാ ഗാന്ധി തന്റെ ലേഖനത്തില്‍ എഴുതി. മൂന്നാഴ്ചയാണ് 1924ലെ വെള്ളപ്പൊക്കം നീണ്ടു നിന്നത്. മൂന്നാര്‍, തൃശൂര്‍, കോഴിക്കോട്, എറണാകുളം, ആലുവ, മുവാറ്റുപുഴ, കുമരകം തുടങ്ങിയ മേഖലകളെല്ലാം അന്ന് വെള്ളത്തിനടിയിലായിരുന്നു. തിരുവനന്തപുരത്തും പ്രളയം ബാധിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഇന്നത്തേതിന് സമാനമായ രീതിയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇന്ന്, ഏകദേശം ഒരു നൂറ്റാണ്ടിനിപ്പുറം സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോല്‍ കേരളം ഗാന്ധിജിയെയും ദുരുതാശ്വാസത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളെയും സ്മരിക്കുന്നു.

chandrika: