X

ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ വൈറ്റ് ഹൗസിന് നിവേദനം; അമേരിക്കയില്‍ പാകിസ്താനെതിരെ ഒപ്പുശേഖരണം വൈറലായി

വാഷിങ്ങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് നല്‍കിയ നിവേദനത്തിന് വൈറല്‍ പിന്തുണ. നിവേദനത്തിന് പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ ഒപ്പ് ശേഖരണത്തിന് അവസാന ദിനം മാത്രം 51,939 ഒപ്പുകളാണ് ലഭിച്ചത്.

പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പിന്തുണ ആവശ്യപ്പെട്ടുള്ള അമേരിക്കന്‍ നിവേദനം ഒപ്പു ശേഖരണത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെ 6,13,830 ഒപ്പുകളാണ് ലഭിച്ചത്. എന്നാല്‍ ചൊവാഴ്ച ഉച്ചയായപ്പോഴേക്കും നിവേദനത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഒപ്പുകളുടെ എണ്ണം 6,65,769 ആയി ഉയരുകയായിരുന്നു.

പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത നിവേദനത്തിനാണ് ദിവസങ്ങള്‍ക്കകം തന്നെ വ്യാപക പിന്തുണ ലഭിച്ചത്. ഒരു ലക്ഷം പേരുടെ പിന്തുണ ലഭിച്ചാല്‍ ഔദ്യോഗിക പ്രതികരണത്തിന് അര്‍ഹത നേടുന്നതാണ്. ആര്‍ ജി എന്ന ഇനീഷ്യലില്‍ അറിയപ്പെടുന്നയാളാണ് സെപ്തംബര്‍ 21 ന് പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ഒപ്പുശേഖരണ പരിപാടി ആരംഭിച്ചത്. അമേരിക്കയിലും ഇന്ത്യയിലുമടക്കം നിരവധി പൗരന്മാര്‍ പാകിസ്താന്‍ സ്പോണ്‍സേര്‍ഡ് ഭീകരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് പെറ്റീഷനില്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ നിവേദനം വി ദി പീപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം പേരുടെ പിന്തുണയോടെ നിവേദനം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക പ്രതികരണത്തിന് അര്‍ഹത നേടിയിരുന്നു.

അമേരിക്കന്‍ ചരിത്രം കണ്ട ഏറ്റവും വലിയ ഒപ്പു ശേഖരണമാണിതെന്നും വൈറ്റ് ഹൗസിന് മുന്‍ കാലങ്ങളില്‍ ലഭിച്ച നിവേദനങ്ങള്‍ക്ക് 3,50000 ഒപ്പുകള്‍ക്ക് മുകളില്‍ ലഭിച്ചിട്ടില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

Web Desk: