X

ഫ്‌ളോറിഡ പിടിച്ച് ട്രംപ്; ഇനി കണ്ണുകള്‍ പെന്‍സില്‍വാനിയയിലേക്ക്

വാഷിങ്ടണ്‍: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ കണക്കുകള്‍ പ്രകാരം 238 ഇലക്ടോറല്‍ വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിട്ടുള്ളത്. പ്രസിഡണ്ട് ട്രംപിന് 213 ഉം. 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഇരുവര്‍ക്കും ഇനിയും ദൂരമേറെയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ട്രംപിനെ തുണച്ചത് 29 ഇലക്ടോറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയാണ്. ഇവിടെ ജയിച്ചത് ട്രംപാണ്.

18 വോട്ടുകളുള്ള ഓഹിയോയിലും 38 വോട്ടുകളുള്ള ടെക്‌സാസിലും ട്രംപിന് വിജയിക്കാന്‍ ആയതാണ് പോരാട്ടം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.

270 എന്ന ഭൂരിപക്ഷ സംഖ്യയിലേക്ക് ഇനി ബൈഡന് എത്താന്‍ പെന്‍സില്‍വാനിയ, മിഷിഗന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടി വരും. പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. അതു കൊണ്ടു തന്നെ ബൈഡന് ഈ സംസ്ഥാനങ്ങള്‍ ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെന്‍സില്‍വാനിയയില്‍ 20 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. ഈ വോട്ടുകള്‍ക്കായി പ്രചാരണ കാലയളവില്‍ ബൈഡന്‍ 16 തവണയും ട്രംപ് 13 തവണയുമാണ് ഇവിടെയെത്തിയത്. 2016ല്‍ ട്രംപ് ഒരു ശതമാനത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. അതിനു മുമ്പ് ആറു തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ജയിച്ചത് ഡെമോക്രാറ്റുകളാണ്.

വാതുവയ്പ്പ് സൈറ്റുകള്‍ ബൈഡനൊപ്പം

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആഗോള വാതുവയപ്പ് വെബ്‌സൈറ്റുകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം. നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ബ്രിട്ടീഷ് സൈറ്റായ സ്മാര്‍ക്കറ്റ്‌സ് എക്‌സ്‌ചേഞ്ച് 58 ശതമാനം സാധ്യതയാണ് ബൈഡന് നല്‍കുന്നത്. ഒരു ദിവസം മുമ്പ് 80 ശതമാനം സാധ്യതയാണ് സ്മാര്‍കറ്റ്‌സ് ട്രംപിന് നല്‍കിയിരുന്നത്. ന്യൂസിലാന്‍ഡ് ആസ്ഥാനമായ പ്രഡിക്ട്‌ഐടി 63 ശതമാനം ചാന്‍സാണ് ട്രംപിന്റെ എതിരാളിക്ക് നല്‍കുന്നത്.

വിസ്‌കോന്‍സിസ് സ്‌റ്റേറ്റിലെ മികച്ച ജയത്തിന് ശേഷമാണ് വാതുവയ്പ്പ് വിപണിയില്‍ ബൈഡന് പ്രിയമേറിയത്. ഇവിടെ തൊണ്ണൂറു ശതമാനവും വോട്ടെണ്ണിയപ്പോള്‍ 49.3 ശമതാനം വോട്ടുകള്‍ ബൈഡന് ലഭിച്ചു. 49 ശതമാനം വോട്ടുകള്‍ ട്രംപിനും.

ബ്രിട്ടീഷ് ബെറ്റിങ് എക്‌സ്‌ചേഞ്ചായ ബെറ്റ്‌ഫെയര്‍ ബൈഡന് 60 ശതമാനം വിജയസാധ്യതയാണ് കല്പിക്കുന്നത്.

അതിനിടെ, തെരഞ്ഞെടുപ്പില്‍ സ്വയം വിജയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പോരാട്ടം തുടരുന്നതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇനി വോട്ടെണ്ണല്‍ തുടരുന്നത് തട്ടിപ്പിനെന്നു ട്രംപ് പറയുന്നു. തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിജയത്തിന്റെ പാതയിലാണ് താനെന്ന് ബൈഡന്‍ അവകാശപ്പെട്ടു. ഓരോ വോട്ടും എണ്ണുന്നതുവരെ കാത്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്റെ കണക്ക് പ്രകാരം 238 ഇടത്താണ് ബൈഡന്‍ മുമ്പിട്ടു നില്‍ക്കുന്നത്. ട്രംപ് 213 ഇടത്തും.

Test User: