X

ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ പാക് സൈനിക മേധാവിയുടെ ആഹ്വാനം

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാന്‍ പാകിസ്താന്റെ പുതിയ സൈനിക മേധാവി ലഫ്റ്റ്‌നന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ ആഹ്വാനം. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. റാവല്‍പ്പിണ്ടിയിലെയും നിയന്ത്രണരേഖയിലെയും സൈനികരെ സന്ദേശിച്ച ശേഷമാണ് ബജ്‌വ നിര്‍ദേശം നല്‍കിയത്. നിയന്ത്രണരേഖയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പുതിയ സൈനിക മേധാവിക്ക് വിശദീകരണം നല്‍കി. കശ്മീര്‍ വിഷയവും പുതിയ മേധാവിക്കു മുന്നില്‍ സൈനികര്‍ വിശദീകരിച്ചു. പാകിസ്താനു നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ നിന്നു ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് ബജ്‌വ കുറ്റപ്പെടുത്തിയതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച് കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നും ബജ്‌വ പറഞ്ഞു.

ജനറല്‍ റഹീല്‍ ഷരീഫ് വിരമിച്ച ഒഴിവിലാണ് ജാവേദ് ബജ്വ പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റത്. നേരത്തെ പാക് സൈന്യത്തിന്റെ ഏറ്റവും വലിയ വിഭാഗമായ പത്താം സൈനിക വ്യൂഹത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട് ബജ്‌വ.

chandrika: