X

ഒന്‍പത് വര്‍ഷം മുമ്പ് വീടുവിട്ടു പോയ യുവതി പൊലീസുകാരിയായി മടങ്ങിയെത്തി; സന്തോഷത്തില്‍ സഹോദരി സെല്‍ഫി പോസ്റ്റ് ചെയ്‌തോടെ അറസ്റ്റിലും

പത്തനംതിട്ട: ഒന്‍പത് വര്‍ഷം മുമ്പ് വീടുവിട്ടു പോയ യുവതി പൊലീസുകാരിയായി മടങ്ങിയെത്തിയ സന്തോഷത്തില്‍ സഹോദരി ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ആള്‍മാറാട്ടത്തിന് സഹോദരി അകത്തു പോവുകയും ചെയ്തു. പത്തനംതിട്ട കൊറ്റനാട് ചാലാപ്പള്ളി വിജയന്റെ മകള്‍ പ്രീതി (30) ആണ് സഹോദരിയുടെ അമിത ആവേശം മൂലം അറസ്റ്റിലായത്.

ഒമ്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രീതി ഒന്‍പത് വര്‍ഷം മുമ്പ് നാടുവിട്ടു പോയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തി. എസ് ഐ യൂണിഫോമില്‍ ഓട്ടോറിക്ഷയിലായിരുന്നു തിരിച്ചു വരവ്. യുവതിയെ കണ്ട് വീട്ടുകാര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ഇവര്‍ തിരികെയെത്തിയ സന്തോഷമായി. പൊലീസുകാരിയെ കണ്ട സന്തോഷത്തില്‍ മതിമറന്ന് സെല്‍ഫിയെടുത്ത് ആഘോഷവുമാക്കി.

ഇതിലൊരു ചിത്രം പ്രീതിയുടെ മൂത്ത സഹോദരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പണി പാളിയത്. ഫോട്ടോ കണ്ട് സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് പ്രീതിയെ തേടി വീട്ടിലെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഒന്നു രണ്ട് സീരിയലുകളില്‍ പൊലീസ് വേഷം ചെയ്തതാണ് ‘പൊലീസ് സേനയുമായി’ ആകെയുള്ള ബന്ധമെന്ന് പ്രീതി കുറ്റസമ്മതം നടത്തി. വീട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് ആ വേഷം ധരിച്ച് വീട്ടിലേക്കെത്തിയതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ പ്രീതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പായതിനാല്‍ കോടതി ജാമ്യത്തിന് സാധ്യതയുണ്ട്.

ഒന്‍പതു വര്‍ഷം മുമ്പ് വീടും നാടും ഉപേക്ഷിച്ച് പോയ പ്രീതി പാലക്കാടേക്കാണ് ചേക്കേറിയത്. ഈ കാലയളവില്‍ മൂന്നു വിവാഹം കഴിച്ചു. മൂന്നു കുട്ടികളും ഉണ്ട്. വീട്ടിലേക്കുള്ള മടങ്ങി വരവില്‍ എറണാകുളം മുതല്‍ എസ് ഐ വേഷത്തില്‍ തന്നെയായിരുന്നു ഇവരുടെ യാത്രയെന്നാണ് പൊലീസ് പറയുന്നത്. ബസില്‍ കയറി തിരുവല്ലയിലെത്തിയ ശേഷം അവിടെ നിന്നും ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്. പൊലീസ് വേഷം ധരിച്ചുവെങ്കിലും വേഷം കെട്ടി തട്ടിപ്പൊന്നും നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Test User: