X

ചായപ്പൊടിയില്‍ ഇരുമ്പുതരികള്‍; നടപടിയെടുക്കാനാവാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

ചായയില്ലാതെ ഒരു ദിവസം തുടങ്ങുക ഇന്ത്യക്കാര്‍ക്ക് അസാധ്യമാണ്. എന്നാല്‍ ചായപ്പൊടിയില്‍ ഇരുമ്പുതരികള്‍ ആവാമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ ചായപ്രേമികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു കിലോഗ്രാം ചായപ്പൊടിയില്‍ 250 മില്ലിഗ്രാം ഇരുമ്പുതരികള്‍ ആവാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റഗുലേഷന്‍ ഉപദേശകന്‍ സുനില്‍ ബക്ഷി എല്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇരുമ്പു രഹിത ചായപ്പൊടി നിര്‍മാണം അപ്രായോഗികമാണെന്ന് സുനില്‍ ബക്ഷി പറഞ്ഞു. എന്നാല്‍ അമിതമായ ഇരുമ്പു സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമേഹം, ഹൃദയ-വൃക്ക അന്നനാള കാന്‍സര്‍ എന്നിവക്കു കാരണമാകും. രോഗലക്ഷണങ്ങള്‍ പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കില്ല. സന്ധിവേദന, തളര്‍ച്ച, വിളര്‍ച്ച, അമിത പ്രമേഹം എന്നിവയുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു.

നിര്‍മാണ പ്രക്രിയക്കുപയോഗിക്കുന്ന യന്ത്രങ്ങളില്‍ നിന്നാണ് ചായപ്പൊടിയില്‍ ഇരുമ്പുപൊടികള്‍ കലരുന്നത്. നേരത്തെ ഇരുമ്പുപൊടികളുടെ അനുവദനീയമായ അളവ് കിലോക്ക് 150 മില്ലിഗ്രാമായിരുന്നു. എന്നാല്‍ ചായപ്പൊടി ഉല്‍പാദകരുടെയും കച്ചവടക്കാരുടെയും നിരന്തര പരാതികളെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യുകയായിരുന്നു.

മറ്റു രാജ്യങ്ങളിലെല്ലാം അനുവദനീയമായ അളവ് കിലോക്ക് 120 മില്ലിഗ്രാമാണെന്നിരിക്കെ ഇന്ത്യയില്‍ ഇത് 250 ആക്കിയത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനം. ചായപ്പൊടികളിലെ ഇരുമ്പുപൊടികള്‍ ഒഴിവാക്കുന്നതിന് യന്ത്രങ്ങളില്‍ വലിയ കാന്തങ്ങള്‍ ഘടിപ്പിക്കാറുണ്ടെങ്കിലും തരികള്‍ അവശേഷിക്കുന്ന അവസ്ഥയാണുള്ളത്.

Web Desk: