X
    Categories: MoreViews

ഒറ്റമനസ്സോടെ നേരിടാം ഈ മഹാദുരന്തം

അത്യഭൂതപൂര്‍വമായ പ്രളയദുരന്തത്തെ ഒറ്റമനസ്സും ശരീരവുമായാണ് കേരളം ഇപ്പോള്‍ വെല്ലുവിളിയെന്നോണം നേരിട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍മാത്രം കേട്ടുപരിചയമുള്ള കൊല്ലവര്‍ഷം 1099ലെ പ്രളയത്തിനുശേഷമുള്ള ആദ്യദുരന്തപ്പെയ്ത്ത്. ജൂണിലാരംഭിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നീണ്ടനാളുകളായിട്ടും കേരളത്തെ അപ്പാടെ കടപുഴക്കുമാറ് കുത്തിയൊലിച്ചെത്തുമെന്ന് നാമാരും നിനച്ചിരുന്നില്ല. മുന്നൂറോളം ജീവനുകളാണ് രണ്ടരമാസംകൊണ്ട് മണ്ണും മഴയുമെടുത്തിരിക്കുന്നത്. കാണാതായവരും ദുരന്തമുഖത്തുനിന്ന് ഇനിയും പുറത്തുകടക്കാനാകാത്തവരും ഇതിലെത്രയോ ഇരട്ടിവരും. ആദ്യഘട്ടത്തില്‍ കോഴിക്കോട്ടും കുട്ടനാടും മാത്രമായി ഒതുങ്ങുമെന്ന് കരുതിയിരുന്ന നൂറ്റിഇരുപതോളം മരണങ്ങളും സ്വത്തുനാശവും പതുക്കെപ്പതുക്കെയായി ഇതരപ്രദേശങ്ങളിലേക്ക് ആര്‍ത്തലച്ചെത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ പകുതിയിലധികം ഭൂമി വെള്ളം കവര്‍ന്നെടുത്തുകഴിഞ്ഞു. ദുരന്തനഷ്ടങ്ങളെക്കുറിച്ചും അതിന്റെ ന്യായാന്യായതകള്‍സംബന്ധിച്ചും കുറ്റവിചാരണ നടത്തേണ്ട സന്ദര്‍ഭമല്ലിത്. സഹസ്രകോടികള്‍ നഷ്ടംവരുന്ന ദുരന്തത്തിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വെറും 180 കോടിരൂപ മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം കേന്ദ്രആഭ്യന്തരമന്ത്രിമാരും ഇന്നലെ പ്രധാനമന്ത്രിയും എത്തിയെങ്കിലും അര്‍ഹമായ സഹായം ഇനിയുമെപ്പോള്‍ അര്‍ഹരുടെ കയ്യിലെത്തുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്.
ആഗസ്റ്റ് ഏഴിന് പുനരാരംഭിച്ച മഴക്കെടുതിയില്‍മാത്രം ഇന്നലെവരെയായി ഇരുന്നൂറോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരുടെ യഥാര്‍ത്ഥസംഖ്യ പോലും തിട്ടപ്പെടുത്താന്‍കഴിയാത്ത അവസ്ഥ. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ പോലുള്ള ജില്ലകളില്‍കൂടി കേട്ടുകേള്‍വിയില്ലാത്ത സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലില്‍ ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഒരാഴ്ചത്തെ അതിവൃഷ്ടിക്ക് അല്‍പംശമനം ഉണ്ടാകുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇപ്പോഴും ദുരിതബാധിതരും അതിന് സാധ്യതയുള്ള മനുഷ്യരുടെയും രക്ഷാപ്രവര്‍ത്തകരുടെയും മനസ്സുകളില്‍ ആധി പ്രളയജലസമാനം തളംകെട്ടിനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച 8316 കോടിയുടെ നഷ്ടം കണക്കാക്കിയതിനുശേഷം മാത്രം ലക്ഷക്കണക്കിന് വസ്തുവകകളാണ് നശിച്ചിരിക്കുന്നത്. ഒരിക്കലും എത്തില്ലെന്നുകരുതിയ സ്ഥലങ്ങളിലും റോഡുകളിലുംവരെ വെള്ളം കയ്യേറി. വയനാടും മൂന്നാറും പത്തനംതിട്ടയും ഏതാണ്ട് തീര്‍ത്തും മുഖ്യഭൂപ്രദേശത്തുനിന്ന് ഒറ്റപ്പെട്ടു. ദുരിതാശ്വാസക്യാമ്പുകളില്‍പോലും വെള്ളംകയറുന്ന പരിതാപാവസ്ഥയാണ്. വ്യോമ-ട്രെയിന്‍-റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുന്നു. ബുധനാഴ്ചത്തെ മഴയില്‍ ഉറക്കമെണീറ്റുണര്‍ന്നവരാണ് അതുവരെ സുരക്ഷിതമെന്ന് കരുതിയിരുന്ന പത്തനംതിട്ടയുടെ പലപ്രദേശങ്ങളെയും വെള്ളത്തിലാക്കിയത്. റാന്നി, കോന്നി, കോഴഞ്ചേരി, ചങ്ങനാശേരി, ചെങ്ങന്നൂര്‍ മുതലായ കിഴക്കുതെക്കന്‍പ്രദേശങ്ങള്‍ വെള്ളത്തിന്റെ രൂക്ഷതയിലകപ്പെട്ടതിന് കാരണം പമ്പയാറ്റിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ്. ഇതിന് കാരണമായത് കക്കി അണക്കെട്ട് പൊടുന്നനെ തുറന്നുവിട്ടതാണ്. കാരണം അണക്കെട്ടിന് അമിതവെള്ളം താങ്ങാനാകാത്തതാണെന്ന് പറയാന്‍ കഴിയുമെങ്കിലും പതിനായിരക്കണക്കിന് മനുഷ്യരെ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കഴിയാതിരുന്നത് വലിയ വീഴ്ചതന്നെയാണ്. വയനാട്ടെ ബാണാസുര അണക്കെട്ടും മലമ്പുഴയും മതിയായ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിന് സമാനമായ സ്ഥിതിയാണ് പത്തനംതിട്ട ജില്ലയിലുമുണ്ടായത്. മധ്യകേരളത്തിലെ മൂവാറ്റുപുഴയിലും ആലുവയിലും കുട്ടനാടും കൊല്ലത്തും ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും കോള്‍സമീപപ്രദേശങ്ങളിലും ജനജീവിതം ഇപ്പോള്‍ ദുസ്സഹമാണ്. ഇതിനകം കര-നാവിക-വ്യോമസേനാവിഭാഗങ്ങള്‍ ഹെലികോപ്റ്ററുകളും ബോട്ടുകളുമൊക്കെയായി പല പ്രദേശത്തും എത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും പര്യാപ്തമല്ലെന്നാണ് മുഖ്യമന്ത്രിപോലും സമ്മതിക്കുന്നത്. തോണികള്‍പോലും ആവശ്യത്തിന് പലയിടത്തും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ടെറസുകളിലും വിദൂരഗ്രാമങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്റ്റര്‍ വഴി പുറത്തെത്തിക്കാന്‍ ഇന്നുള്ള സംവിധാനം മതിയാകില്ലെന്നാണ് പ്രളയംപോലെ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍വിളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ ഘട്ടത്തില്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല നിര്‍ദേശിച്ചതുപോലെ, രാജ്യത്തിന്റെ സൈനികസംവിധാനത്തെ രക്ഷാപ്രവര്‍ത്തനമേഖലയിലേക്ക് പരിപൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കുകഴിയണം. അതില്‍ ആവശ്യമില്ലാത്ത പിടിവാശിയുടെ ആവശ്യമില്ല. മുഖ്യമന്ത്രിയോടൊപ്പം ദുരന്തബാധിതസ്ഥലങ്ങളിലേക്ക് യാത്രചെയ്യാന്‍ പ്രതിപക്ഷനേതാവ് കാട്ടിയ ആര്‍ജവം അപരിമേയമാണ്. മികച്ച ഏകോപനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും, കൈമെയ്മറന്ന് സര്‍ക്കാര്‍ ജീവനക്കാരും പൊലീസും അഗ്നിരക്ഷാസേനയുമൊക്കെ നല്ലസേവനമാണ് നിര്‍വഹിക്കുന്നത്. വിദേശങ്ങളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നുമായി പരിധിയില്ലാതെ സഹായം പ്രവഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സയ്യിദ് ഹൈദരലിതങ്ങളുടെ നിര്‍ദേശപ്രകാരം മുസ്‌ലിംലീഗ് എം.പിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒരുമാസത്തെ ശമ്പളം തികച്ചും മാതൃകാപരമാണ്. പലതുള്ളികളായി എത്തുന്ന കോടികള്‍പോലും തികയാത്ത അവസ്ഥയാണ്. പി.കെ കുഞ്ഞാലിക്കുട്ടിയെപോലുള്ള ദേശീയനേതാക്കളുള്‍പ്പെടെ രാഷ്ട്രീയകക്ഷികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒരുവിധവിലാസവുമില്ലാതെ ആശ്വാസം പകരാനെത്തിനെത്തിയവരുടെയും സൈനികരുടെയും പൊലീസിന്റെയും മറ്റും സേവനത്തിന് തീര്‍ത്താല്‍തീരാത്ത കടപ്പാടാണുള്ളത്. ഇനിയുള്ള ദിവസങ്ങളിലും അതുറപ്പുവരുത്തണം. വരാനിരിക്കുന്നത് ശുചിത്വമില്ലാത്തതുമൂലമുള്ള രോഗപീഡകളുടെ കാലമാണെന്ന ഓര്‍മവേണം. വെള്ളംവെടിഞ്ഞ സ്ഥലങ്ങളാണെങ്കിലും മലമുകളിലെ വെള്ളം ഉരുള്‍പൊട്ടലിനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് മാറ്റണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള ഉന്നതതലസമിതിയുടെ തീരുമാനം സുപ്രീംകോടതി ഇടപെടേണ്ടിവന്നിട്ടാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഏതായാലും ആദ്യഘട്ടത്തിലെ ആലസ്യം മാറ്റിവെച്ചുകൊണ്ട് പ്രധാനമന്ത്രിയടക്കമുള്ളവര്‍ നേരിട്ടെത്തിയത് ശുഭോദര്‍ക്കമാണ്. ഇനി കേരളം കാത്തിരിക്കുന്നത് അദ്ദേഹത്തില്‍നിന്നുണ്ടാവേണ്ട കലവറയില്ലാത്ത സഹായഹസ്തമാണ്. ഗുജറാത്തിലും ഉത്തര്‍ഖണ്ഡിലും ചെന്നൈയിലും അടുത്തകാലത്തുണ്ടായ പ്രളയങ്ങളെപോലെ കേരളത്തിലെ ദുരന്തത്തെയും പരിഗണിച്ചുകൊണ്ടുള്ള സഹായമാണ് കേരളം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഭൂമിയുംവീടും നഷ്ടപ്പെട്ടവരുടെ വേദന അളക്കാനാകില്ല. തകര്‍ന്നപാതകളുടെ പുനര്‍നിര്‍മാണത്തിന ്മാത്രം അയ്യായിരംകോടിയാണ് കണക്കാക്കിയിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസതുകയടക്കം സഹസ്രകോടികളുടെ നഷ്ടം കൃത്യമായി കണക്കാക്കിയെടുക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാല്‍ അടിയന്തിരാവശ്യങ്ങള്‍ക്കായി ആയിരം കോടിരൂപയെങ്കിലും കേന്ദ്രം അനുവദിച്ചേ തീരൂ. ബക്രീദും ഓണവും പതിവുപോലെ ആഘോഷിക്കാനാകില്ല. ഈ സീസണിലെ വ്യാപാരവരുമാനം പ്രതീക്ഷിച്ചിരുന്നവരുടെ വയറ്റത്തടികൂടിയാണീ ദുരന്തം. പ്രകൃതിയുടെ സ്വാഭാവികവും സ്വതന്ത്രവുമായ ആവാസവൃവസ്ഥയെ കോട്ടംതട്ടിക്കുന്ന ചെറിയ നടപടികള്‍പോലും നമ്മിലേക്ക് വിനയായി തിരിച്ചെത്തുമെന്ന പാഠം കൂടി തിരിച്ചറിഞ്ഞുകൊണ്ട് ഈ മഹാവിപത്തില്‍നിന്ന് കരകയറാനും കൂടുതല്‍ നാശം ഒഴിവാക്കാനുമുള്ള നടപടികളും പ്രാര്‍ത്ഥനകളുമാണ് ഇന്നിപ്പോള്‍ കരണീയമായിരിക്കുന്നത്.

chandrika: