More
ഒറ്റമനസ്സോടെ നേരിടാം ഈ മഹാദുരന്തം
അത്യഭൂതപൂര്‍വമായ പ്രളയദുരന്തത്തെ ഒറ്റമനസ്സും ശരീരവുമായാണ് കേരളം ഇപ്പോള്‍ വെല്ലുവിളിയെന്നോണം നേരിട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍മാത്രം കേട്ടുപരിചയമുള്ള കൊല്ലവര്‍ഷം 1099ലെ പ്രളയത്തിനുശേഷമുള്ള ആദ്യദുരന്തപ്പെയ്ത്ത്. ജൂണിലാരംഭിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നീണ്ടനാളുകളായിട്ടും കേരളത്തെ അപ്പാടെ കടപുഴക്കുമാറ് കുത്തിയൊലിച്ചെത്തുമെന്ന് നാമാരും നിനച്ചിരുന്നില്ല. മുന്നൂറോളം ജീവനുകളാണ് രണ്ടരമാസംകൊണ്ട് മണ്ണും മഴയുമെടുത്തിരിക്കുന്നത്. കാണാതായവരും ദുരന്തമുഖത്തുനിന്ന് ഇനിയും പുറത്തുകടക്കാനാകാത്തവരും ഇതിലെത്രയോ ഇരട്ടിവരും. ആദ്യഘട്ടത്തില്‍ കോഴിക്കോട്ടും കുട്ടനാടും മാത്രമായി ഒതുങ്ങുമെന്ന് കരുതിയിരുന്ന നൂറ്റിഇരുപതോളം മരണങ്ങളും സ്വത്തുനാശവും പതുക്കെപ്പതുക്കെയായി ഇതരപ്രദേശങ്ങളിലേക്ക് ആര്‍ത്തലച്ചെത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ പകുതിയിലധികം ഭൂമി വെള്ളം കവര്‍ന്നെടുത്തുകഴിഞ്ഞു. ദുരന്തനഷ്ടങ്ങളെക്കുറിച്ചും അതിന്റെ ന്യായാന്യായതകള്‍സംബന്ധിച്ചും കുറ്റവിചാരണ നടത്തേണ്ട സന്ദര്‍ഭമല്ലിത്. സഹസ്രകോടികള്‍ നഷ്ടംവരുന്ന ദുരന്തത്തിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വെറും 180 കോടിരൂപ മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം കേന്ദ്രആഭ്യന്തരമന്ത്രിമാരും ഇന്നലെ പ്രധാനമന്ത്രിയും എത്തിയെങ്കിലും അര്‍ഹമായ സഹായം ഇനിയുമെപ്പോള്‍ അര്‍ഹരുടെ കയ്യിലെത്തുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്.
ആഗസ്റ്റ് ഏഴിന് പുനരാരംഭിച്ച മഴക്കെടുതിയില്‍മാത്രം ഇന്നലെവരെയായി ഇരുന്നൂറോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരുടെ യഥാര്‍ത്ഥസംഖ്യ പോലും തിട്ടപ്പെടുത്താന്‍കഴിയാത്ത അവസ്ഥ. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ പോലുള്ള ജില്ലകളില്‍കൂടി കേട്ടുകേള്‍വിയില്ലാത്ത സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലില്‍ ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഒരാഴ്ചത്തെ അതിവൃഷ്ടിക്ക് അല്‍പംശമനം ഉണ്ടാകുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇപ്പോഴും ദുരിതബാധിതരും അതിന് സാധ്യതയുള്ള മനുഷ്യരുടെയും രക്ഷാപ്രവര്‍ത്തകരുടെയും മനസ്സുകളില്‍ ആധി പ്രളയജലസമാനം തളംകെട്ടിനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച 8316 കോടിയുടെ നഷ്ടം കണക്കാക്കിയതിനുശേഷം മാത്രം ലക്ഷക്കണക്കിന് വസ്തുവകകളാണ് നശിച്ചിരിക്കുന്നത്. ഒരിക്കലും എത്തില്ലെന്നുകരുതിയ സ്ഥലങ്ങളിലും റോഡുകളിലുംവരെ വെള്ളം കയ്യേറി. വയനാടും മൂന്നാറും പത്തനംതിട്ടയും ഏതാണ്ട് തീര്‍ത്തും മുഖ്യഭൂപ്രദേശത്തുനിന്ന് ഒറ്റപ്പെട്ടു. ദുരിതാശ്വാസക്യാമ്പുകളില്‍പോലും വെള്ളംകയറുന്ന പരിതാപാവസ്ഥയാണ്. വ്യോമ-ട്രെയിന്‍-റോഡ് ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുന്നു. ബുധനാഴ്ചത്തെ മഴയില്‍ ഉറക്കമെണീറ്റുണര്‍ന്നവരാണ് അതുവരെ സുരക്ഷിതമെന്ന് കരുതിയിരുന്ന പത്തനംതിട്ടയുടെ പലപ്രദേശങ്ങളെയും വെള്ളത്തിലാക്കിയത്. റാന്നി, കോന്നി, കോഴഞ്ചേരി, ചങ്ങനാശേരി, ചെങ്ങന്നൂര്‍ മുതലായ കിഴക്കുതെക്കന്‍പ്രദേശങ്ങള്‍ വെള്ളത്തിന്റെ രൂക്ഷതയിലകപ്പെട്ടതിന് കാരണം പമ്പയാറ്റിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ്. ഇതിന് കാരണമായത് കക്കി അണക്കെട്ട് പൊടുന്നനെ തുറന്നുവിട്ടതാണ്. കാരണം അണക്കെട്ടിന് അമിതവെള്ളം താങ്ങാനാകാത്തതാണെന്ന് പറയാന്‍ കഴിയുമെങ്കിലും പതിനായിരക്കണക്കിന് മനുഷ്യരെ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കഴിയാതിരുന്നത് വലിയ വീഴ്ചതന്നെയാണ്. വയനാട്ടെ ബാണാസുര അണക്കെട്ടും മലമ്പുഴയും മതിയായ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിന് സമാനമായ സ്ഥിതിയാണ് പത്തനംതിട്ട ജില്ലയിലുമുണ്ടായത്. മധ്യകേരളത്തിലെ മൂവാറ്റുപുഴയിലും ആലുവയിലും കുട്ടനാടും കൊല്ലത്തും ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും കോള്‍സമീപപ്രദേശങ്ങളിലും ജനജീവിതം ഇപ്പോള്‍ ദുസ്സഹമാണ്. ഇതിനകം കര-നാവിക-വ്യോമസേനാവിഭാഗങ്ങള്‍ ഹെലികോപ്റ്ററുകളും ബോട്ടുകളുമൊക്കെയായി പല പ്രദേശത്തും എത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും പര്യാപ്തമല്ലെന്നാണ് മുഖ്യമന്ത്രിപോലും സമ്മതിക്കുന്നത്. തോണികള്‍പോലും ആവശ്യത്തിന് പലയിടത്തും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ടെറസുകളിലും വിദൂരഗ്രാമങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്റ്റര്‍ വഴി പുറത്തെത്തിക്കാന്‍ ഇന്നുള്ള സംവിധാനം മതിയാകില്ലെന്നാണ് പ്രളയംപോലെ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍വിളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ ഘട്ടത്തില്‍ പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല നിര്‍ദേശിച്ചതുപോലെ, രാജ്യത്തിന്റെ സൈനികസംവിധാനത്തെ രക്ഷാപ്രവര്‍ത്തനമേഖലയിലേക്ക് പരിപൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കുകഴിയണം. അതില്‍ ആവശ്യമില്ലാത്ത പിടിവാശിയുടെ ആവശ്യമില്ല. മുഖ്യമന്ത്രിയോടൊപ്പം ദുരന്തബാധിതസ്ഥലങ്ങളിലേക്ക് യാത്രചെയ്യാന്‍ പ്രതിപക്ഷനേതാവ് കാട്ടിയ ആര്‍ജവം അപരിമേയമാണ്. മികച്ച ഏകോപനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും, കൈമെയ്മറന്ന് സര്‍ക്കാര്‍ ജീവനക്കാരും പൊലീസും അഗ്നിരക്ഷാസേനയുമൊക്കെ നല്ലസേവനമാണ് നിര്‍വഹിക്കുന്നത്. വിദേശങ്ങളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നുമായി പരിധിയില്ലാതെ സഹായം പ്രവഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സയ്യിദ് ഹൈദരലിതങ്ങളുടെ നിര്‍ദേശപ്രകാരം മുസ്‌ലിംലീഗ് എം.പിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒരുമാസത്തെ ശമ്പളം തികച്ചും മാതൃകാപരമാണ്. പലതുള്ളികളായി എത്തുന്ന കോടികള്‍പോലും തികയാത്ത അവസ്ഥയാണ്. പി.കെ കുഞ്ഞാലിക്കുട്ടിയെപോലുള്ള ദേശീയനേതാക്കളുള്‍പ്പെടെ രാഷ്ട്രീയകക്ഷികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒരുവിധവിലാസവുമില്ലാതെ ആശ്വാസം പകരാനെത്തിനെത്തിയവരുടെയും സൈനികരുടെയും പൊലീസിന്റെയും മറ്റും സേവനത്തിന് തീര്‍ത്താല്‍തീരാത്ത കടപ്പാടാണുള്ളത്. ഇനിയുള്ള ദിവസങ്ങളിലും അതുറപ്പുവരുത്തണം. വരാനിരിക്കുന്നത് ശുചിത്വമില്ലാത്തതുമൂലമുള്ള രോഗപീഡകളുടെ കാലമാണെന്ന ഓര്‍മവേണം. വെള്ളംവെടിഞ്ഞ സ്ഥലങ്ങളാണെങ്കിലും മലമുകളിലെ വെള്ളം ഉരുള്‍പൊട്ടലിനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇവരെ എത്രയും പെട്ടെന്ന് മാറ്റണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള ഉന്നതതലസമിതിയുടെ തീരുമാനം സുപ്രീംകോടതി ഇടപെടേണ്ടിവന്നിട്ടാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഏതായാലും ആദ്യഘട്ടത്തിലെ ആലസ്യം മാറ്റിവെച്ചുകൊണ്ട് പ്രധാനമന്ത്രിയടക്കമുള്ളവര്‍ നേരിട്ടെത്തിയത് ശുഭോദര്‍ക്കമാണ്. ഇനി കേരളം കാത്തിരിക്കുന്നത് അദ്ദേഹത്തില്‍നിന്നുണ്ടാവേണ്ട കലവറയില്ലാത്ത സഹായഹസ്തമാണ്. ഗുജറാത്തിലും ഉത്തര്‍ഖണ്ഡിലും ചെന്നൈയിലും അടുത്തകാലത്തുണ്ടായ പ്രളയങ്ങളെപോലെ കേരളത്തിലെ ദുരന്തത്തെയും പരിഗണിച്ചുകൊണ്ടുള്ള സഹായമാണ് കേരളം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഭൂമിയുംവീടും നഷ്ടപ്പെട്ടവരുടെ വേദന അളക്കാനാകില്ല. തകര്‍ന്നപാതകളുടെ പുനര്‍നിര്‍മാണത്തിന ്മാത്രം അയ്യായിരംകോടിയാണ് കണക്കാക്കിയിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസതുകയടക്കം സഹസ്രകോടികളുടെ നഷ്ടം കൃത്യമായി കണക്കാക്കിയെടുക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നതിനാല്‍ അടിയന്തിരാവശ്യങ്ങള്‍ക്കായി ആയിരം കോടിരൂപയെങ്കിലും കേന്ദ്രം അനുവദിച്ചേ തീരൂ. ബക്രീദും ഓണവും പതിവുപോലെ ആഘോഷിക്കാനാകില്ല. ഈ സീസണിലെ വ്യാപാരവരുമാനം പ്രതീക്ഷിച്ചിരുന്നവരുടെ വയറ്റത്തടികൂടിയാണീ ദുരന്തം. പ്രകൃതിയുടെ സ്വാഭാവികവും സ്വതന്ത്രവുമായ ആവാസവൃവസ്ഥയെ കോട്ടംതട്ടിക്കുന്ന ചെറിയ നടപടികള്‍പോലും നമ്മിലേക്ക് വിനയായി തിരിച്ചെത്തുമെന്ന പാഠം കൂടി തിരിച്ചറിഞ്ഞുകൊണ്ട് ഈ മഹാവിപത്തില്‍നിന്ന് കരകയറാനും കൂടുതല്‍ നാശം ഒഴിവാക്കാനുമുള്ള നടപടികളും പ്രാര്‍ത്ഥനകളുമാണ് ഇന്നിപ്പോള്‍ കരണീയമായിരിക്കുന്നത്.
More
‘മോശം മനുഷ്യൻ’ എന്ന് റഫലോ, പരിഹസിച്ച് നിക്കി ഗ്ലേസർ; ഗോൾഡൻ ഗ്ലോബ്സിൽ ട്രംപിനെ ‘റോസ്റ്റ്’ ചെയ്ത് ഹോളിവുഡ് താരങ്ങൾ
ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് പുതുമയല്ല. കഴിഞ്ഞ ദിവസം നടന്ന 83ാമത് അവാർഡ് നിശയിലും ഇത് ആവർത്തിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരെ തുറന്ന പരിഹാസവും വിമർശവുമായാണ് ഹോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്. കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ ട്രംപ് ഭരണകൂടത്തെ കണക്കിന് പരിഹസിച്ചപ്പോൾ റെഡ് കാർപ്പെറ്റ് അഭിമുഖത്തിൽ മാർക്ക് റഫലോയും യുഎസ് പ്രസിഡന്റിനെ വെറുതെവിട്ടില്ല.
ഗോൾഡൻ ഗ്ലോബ്സ് റെഡ് കാർപെറ്റിൽ വച്ച്, “ഏറ്റവും മോശം മനുഷ്യൻ” എന്നാണ് മാർക് റഫലോ ട്രംപിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച, മിനിയാപൊളിസിൽ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡിനോടുള്ള ആദരസൂചകമായി ‘BE GOOD’, ‘ICE OUT’ എന്ന് എഴുതിയ പിൻ ധരിച്ചാണ് റഫലോ ചടങ്ങിന് എത്തിയത്. മാർക്ക് റഫലോയെ കൂടാതെ അരിയാന ഗ്രാൻഡെ, ജീൻ സ്മാർട്ട്, വാൻഡ സൈക്സ്, നടാഷ ലിയോൺ തുടങ്ങിയ പ്രമുഖ താരങ്ങളും ട്രംപിനും ഐസിഇ നടപടികൾക്കുമെതിരെ പ്രതിഷേധമായി ഈ പിൻ ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയിരുന്നു.
യുഎസ് ജനത ഭയപ്പാടിലാണെന്നും താൻ ഇപ്പോൾ കാണുന്നത് യഥാർത്ഥ യുഎസ് അല്ലെന്നും നടൻ പറഞ്ഞു. ട്രംപ് അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും വെനസ്വേലയിലെ സൈനിക ഇടപെടലുകൾ നിയമവിരുദ്ധമാണെന്നും റഫലോ കുറ്റപ്പെടുത്തി. ട്രംപിന്റെ ധാർമികതയെയും നടൻ രൂക്ഷമായി വിമർശിച്ചു.
സിബിഎസ് ന്യൂസ്, ട്രംപ് ഭണകൂടം, എപ്സ്റ്റീൻ ഫയൽസ് എന്നിവയെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ കടന്നാക്രമിച്ചത്. “മികച്ച എഡിറ്റിങ്ങിനുള്ള ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നൽകുന്നു.” എന്നാണ് നടി പറഞ്ഞത്. ഈ വർഷം ആദ്യം യുഎസ് സർക്കാർ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ചായിരുന്നു ഈ പരോക്ഷ പരാമർശം. ഈ രേഖകളിലെ പല പ്രധാന വിവരങ്ങളും പേരും വിവരങ്ങളും സർക്കാർ കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞിരുന്നു. ഈ ‘എഡിറ്റിങ്ങി’നെയാണ് ഗ്ലേസർ പരിഹസിച്ചത്.
’60 മിനിറ്റ്‌സ്’ എന്ന പ്രശസ്തമായ പരിപാടിക്ക് വേണ്ടി സിബിഎസ് ന്യൂസ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യേണ്ടെന്ന് ചാനൽ തീരുമാനിച്ചിരുന്നു. എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരോട് സർക്കാർ കാണിക്കുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. വാർത്താ ചാനലുകൾ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഗ്ലേസറിന്റെ വിമർശനം.
Article
യു.എം; വിജ്ഞാനത്തിന്റെ അക്ഷയഖനി
സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വൈജ്ഞാനികമായി ഉന്നത ശ്രേണിയിലായിരിക്കുമ്പോഴും സാധാരണക്കാരായ വിശ്വാസികളിലേക്ക് കുളിര്‍തെന്നല്‍ പോലെ വീശിയടിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നു യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. സുന്നത്ത് ജമാഅത്തിന്റെ പൈതൃക വഴിയില്‍ നിലകൊള്ളുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഉപാധ്യക്ഷന്‍.
ദര്‍സ് വിദ്യാര്‍ത്ഥികളിലേക്കെന്ന പോലെ തന്നെ ദീനീപാഠങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയായിരുന്നു. അനവധി ദര്‍സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമോതിക്കൊടുക്കുന്നതിനോടൊപ്പം അങ്ങേയറ്റം വിനയത്തോടെ ജനങ്ങളിലേക്കിറങ്ങി. അവരോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും ഇസ്‌ലാമിക മതമൂല്യങ്ങള്‍ പകര്‍ന്ന് നല്‍കി. വേദികളില്‍ നിന്നും വേദികളിലേക്ക് പകര്‍ന്ന് അദ്ദേഹം വടക്കന്‍ കേരളത്തില്‍ അറിവിന്റെ ജ്ഞാനത്തോപ്പുകള്‍ സൃഷ്ടിച്ചു. മതപ്രബോധന രംഗത്തെ നക്ഷത്രത്തിളക്കമായിരുന്നു മഹാനവര്‍കള്‍. അറിവ് സമ്പാദനത്തിനായി അദ്ദേഹം തെന്നിന്ത്യയിലൂടെ സഞ്ചരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളില്‍ അറിവന്വേഷിച്ച് സഞ്ചരിച്ചു.
തേടിപ്പിടിച്ച അറിവിന്‍ രത്‌നങ്ങള്‍ സമൂഹത്തിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. അവയുടെ തിളക്കം പ്രസരണം ചെയ്യാന്‍ നിരവധി ശിഷ്യരെയും അദ്ദേഹം സൃഷ്ടിച്ചു. പ്രഗത്ഭരും പ്രമുഖരുമായി ശിഷ്യഗണങ്ങളെ സമ്മാനിച്ചാണ് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മടക്കം. പാണക്കാട്ട് വെച്ചും കാസര്‍കോട് വെച്ചും ദാറുല്‍ ഹുദായുടെ പരിപാടികളിലും അദ്ദേഹവുമായി ഇടപെട്ടു. കാസര്‍കോട്ടെ സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. മനസ്സ് നിറക്കുന്ന സ്‌നേഹപൂര്‍ണ്ണമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായിരുന്നുണ്ടായിരുന്നത്.
പാണക്കാട് കുടുംബവുമായി അങ്ങേയറ്റത്തെ സ്‌നേഹം കാത്തുസൂക്ഷിച്ചു. ആ സ്‌നേഹത്തിന്റെ പ്രതീകമായി മകന് അദ്ദേഹം മുഹമ്മദലി ശിഹാബ് എന്ന് പേര് വെച്ചു. കാസര്‍കോട് പോകുമ്പോള്‍ മിക്കവാറും കാണുന്നൊരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ആ ബന്ധം വലിയ സുകൃതമായാണ് കാണുന്നത്.
അറിവിന്റെ ഒടുങ്ങാത്ത തിരയായിരുന്നു പ്രിയപ്പെട്ട അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍. കരയെ തൊടുന്ന തിരപോലെ, അദ്ദേഹം മനുഷ്യരെ തൊട്ട് തലോടി. അടിഞ്ഞുകൂടിയ അശുദ്ധികളില്‍ അറിവിന്റെ തിരയടിച്ചു വൃത്തിയാക്കി. ഇഹലോകത്ത് അദ്ദേഹത്തിന്റെ നിയോഗം പൂര്‍ത്തിയായിട്ടുണ്ടാകും. എങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം കാസര്‍കോട് നടക്കുമ്പോള്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. അല്ലാഹു പരലോകത്തും മഹാനവര്‍കള്‍ക്ക് ഉന്നത സ്ഥാനം നല്‍കട്ടെ. ആമീന്‍.
tech
അശ്ലീല ഉള്ളടക്കം; ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും
ഇലോണ്‍ മസ്‌കിന്റെ എക്സ് എഐ രൂപം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ ആദ്യമായി നിരോധിക്കുന്ന രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.
ക്വാലാലംപൂര്‍: ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യയും മലേഷ്യയും. അശ്ലീല ഉള്ളടക്ക സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ ഗ്രോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇലോണ്‍ മസ്‌കിന്റെ എക്സ് എഐ രൂപം നല്‍കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ ആദ്യമായി നിരോധിക്കുന്ന രാജ്യങ്ങളാണ് ഇന്തോനേഷ്യയും മലേഷ്യയും.
എ ഐയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ചാറ്റ്ബോട്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു. സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്തവരുടേയും ചിത്രങ്ങളെ ലൈംഗികവത്കരിക്കാനും, അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും ഗ്രോക്ക് ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. തങ്ങളുടെ പൗരന്മാരുടെ അന്തസും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആപ്പിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതെന്ന് മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗ്രോക്കിന്റെ പ്രവര്‍ത്തനങ്ങളിലെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയാണ് ഇന്തോനേഷ്യ ആപ്പിന്റെ പ്രവര്‍ത്തനം സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ സബ്സ്‌ക്രൈബേഴ്സിന് മാത്രമായി ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു.
അശ്ലീല ഉള്ളടക്കങ്ങളുടെ പേരില്‍ ആഗോള തലത്തില്‍ ഗ്രോക്കിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും നിരോധനത്തിന് മുതിരുന്നത്. ഇന്തോനേഷ്യക്കും മലേഷ്യക്കും പുറമെ ഇന്ത്യ, ബ്രിട്ടണ്‍, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയും ഇതേ വിഷയത്തില്‍ എക്സിന് എതിരെ രംഗത്തെത്തിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണം എന്ന് കാട്ടി ഇന്ത്യ ജനുവരി ആദ്യവാരം എക്സിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ എക്‌സ് നീക്കം ചെയ്യുകയും ചെയ്തു. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
-
Film19 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala20 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala18 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala18 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
kerala16 hours agoകടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
-
News18 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
