X
    Categories: Newsworld

കോവിഡ്: ചൈനയ്ക്ക് വളരെ മുമ്പേ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കൊവിഡ്19 വൈറസിനെക്കുറിച്ച് ചൈനക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുതത്തല്‍. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറോളജിസ്റ്റാണ് രോഗവ്യാപനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ഡോ. ലി മെങ് യാനിന്റേതാണ്ആരോപണം.

മാരകമായ വൈറസിനെപ്പറ്റി ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാല്‍ ലോകാരോഗ്യസംഘടനയുടെ ഉപദേശകനായ പ്രൊഫസര്‍ മാലിക് പെയ്‌രിസ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന ഡോ. ലി മെങ് യാനിന്റെ വെളിപ്പെടുത്തല്‍ യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസാണ് പുറത്തു വിട്ടത്.

വൈറസ് ബാധയുടെ വിവരങ്ങള്‍ ചൈന പുറത്തു വിടുന്നതിനു വളരെ മുമ്പു തന്നെ അവര്‍ക്ക് നോവല്‍ കൊറോണ വൈറസിനെപ്പറ്റി അറിയാമായിരുന്നുവെന്ന് ഡോ. യാന്‍ വെളിപ്പെടുത്തി. തന്റെ സഹപ്രവര്‍ത്തകരായ വിദഗ്ധര്‍ പുതിയ രോഗത്തെപ്പറ്റി പഠിക്കാന്‍ വിസമ്മതിച്ചെന്നും ആഗോള പകര്‍ച്ചവ്യാധിയുടെ തുടക്കകാലത്ത് താന്‍ നടത്തിയ ഗവേഷണം അവഗണിക്കപ്പെട്ടെന്നും ഡോ. യാന്‍ വ്യക്തമാക്കി. വിവരങ്ങള്‍ തുറന്നു പറഞ്ഞ തന്റെ ജീവന്‍ അപകടത്തിലാണെന്നും ഡോ. യാന്‍ വ്യക്തമാക്കി.

വൈറസ് ബാധ സംബന്ധിച്ച എല്ലാ വിവരങ്ങളും ചൈന ലോകത്തിനു വെളിപ്പെടുത്തിയെന്ന അവകാശവാദങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. കൊവിഡ്19 ബാധ സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചു വെക്കുകയോ വെളിപ്പെടുത്താന്‍ വൈകുകയോ ചെയ്‌തെന്ന് മുമ്പു തന്നെ ആരോപണമുയര്‍ന്നിരുന്നു. വൈറസ് ബാധ എത്രത്തോളം മാരകമാണെന്ന വിവരം ചൈന മറച്ചുവെച്ചതാണ് ആഗോള മഹാമാരി നിയന്ത്രിക്കപ്പെടാന്‍ തടസ്സമായതെന്നാണ് വാദം.

ലോകത്തു തന്നെ നോവല്‍ കൊറോണ വൈറസിനെപ്പറ്റി ഏറ്റവുമാദ്യം ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് താനെന്നാണ് ഡോ. യാന്‍ അവകാശപ്പെടുന്നത്. രാജ്യത്ത് പടരുന്ന സാര്‍സിനു സമാനമായ രോഗാവസ്തയെപ്പറ്റി ലോകാരോഗ്യസംഘടനയുടെ റഫറന്‍സ് ലാബിലെ സൂപ്പര്‍വൈസര്‍ യാനിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചൈനയിടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രെവന്‍ഷനിലെ സുഹൃത്തുക്കള്‍ ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നതാണെന്ന് ഡിസംബര്‍ 31ന് തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ജനുവരി 9നു മാത്രമാണ് ചൈനയും ലോകാരോഗ്യസംഘടനയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഇതിനു ശേഷം ഇതേപ്പറ്റി പതിവായി സംസാരിക്കുമായിരുന്ന പല ഡോക്ടര്‍മാരും നിശബ്ദരായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് അധികൃതരില്‍ നിന്നാണ് കൊവിഡ്19 രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ലോകാരോഗ്യ സംഘടന മുന്‍പ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ചൈനയിലെ ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് പിന്നീട് അവര്‍ നിലപാട് മാറ്റിയിരുന്നു.

Test User: