X

നെഞ്ചിടിപ്പ്

മെസ്സി ലോകകപ്പ് കളിക്കരുതെന്ന്
ആഗ്രഹിക്കുന്നത് മറഡോണ ആരാധകര്‍: കെംപസ്
ബ്യൂണസ അയേഴ്‌സ്: ലിയോ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടിക്കുകയും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്ത താരമാണ് കെംപസ്.
“അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത ലോകകപ്പ് ഒരു മഹാ ദുരന്തമായിരിക്കും’ – ഡിപോര്‍ട്ടിവോ സൂപ്പര്‍ റേഡിയോയുമായി സംസാരിക്കവെ 63-കാരനായ കെംപസ് പറഞ്ഞു. “മെസ്സിക്ക് ലോകകപ്പിന് പോകാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ സന്തോഷിക്കുക ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമാവും. കാരണം, അങ്ങനെ വന്നാല്‍ മറഡോണയാണ് ഏറ്റവും മികച്ച കളിക്കാരന്‍ എന്ന് അവര്‍ക്ക് എല്ലാ കാലവും പറയാമല്ലോ.’
അര്‍ജന്റീന ടീമംഗങ്ങള്‍ മാനസിക സമ്മര്‍ദത്തിന് അടിമകളാണെന്ന ആരോപണം കെംപസ് നിഷേധിച്ചു. “ഒരു പരിചയവും ഇല്ലാത്ത കളിക്കാര്‍ ആദ്യമായി നിറഞ്ഞ ഗാലറിക്കു മുന്നില്‍ കളിക്കുമ്പോള്‍ അവര്‍ പേടിക്കുകയും മാനസിക പ്രശ്‌നം നേരിടുകയും ചെയ്‌തേക്കാം. പക്ഷേ, പരിചയ സമ്പന്നരായ ഈ കളിക്കാരില്‍ അങ്ങനെയാരു മാനസിക പ്രശ്‌നം ഇല്ല. സാംപോളി അര്‍ജന്റീനയുടെ രക്ഷകന്‍ എന്നാണ് പലരും വാഴ്ത്തിയിരുന്നത്. താന്‍ ശരിയായ രക്ഷകനാണെന്ന് തെളിയിക്കാന്‍ സാംപോളിക്കു മുന്നില്‍ 90 മിനുട്ടുണ്ട്.’
ക്ലബ്ബ് തലത്തില്‍ മെസ്സിയുടേതിന് സമാനമായ റോളില്‍ കളിക്കുന്നതിനാല്‍ ബാര്‍സലോണ താരത്തിനൊപ്പം കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന പൗളോ ഡിബാലയുടെ വാക്കുകള്‍ കെംപസ് ശരിവെച്ചു. “ഡിബാല പറഞ്ഞത് ശരിയാണ്. മെസ്സിയുടെ കൂടെ കളിക്കുക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. മറ്റേതെങ്കിലും തരത്തില്‍ അത് മനസ്സിലാക്കുന്നവര്‍ വിഡ്ഢികളാവും.’ കെംപസ് പറഞ്ഞു.

ക്വിറ്റോ: അര്‍ജന്റീന 2018 ലോകകപ്പില്‍ കളിക്കുമോ എന്ന് നാളെ രാവിലെ ഏഴു മണിയോടെ അറിയാം. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള 10 ടീമുകളും ഒന്നിച്ചിറങ്ങുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ലിയോ മെസ്സിയുടെയും കൂട്ടരുടെയും വിധിയെന്താവും എന്നറിയാനാണ്. സമുദ്ര നിരപ്പില്‍ നിന്ന് 9350 അടി മുകളില്‍, സ്ഥിരതാമസക്കാരല്ലാത്തവര്‍ ശ്വാസം കഴിക്കാന്‍ പോലും കഷ്ടപ്പെടുന്ന ക്വിറ്റോയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അര്‍ജന്റീന പിടഞ്ഞു വീഴുമോ അതോ ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് റഷ്യയിലേക്കുള്ള ടിക്കറ്റ് കൊത്തിയെടുക്കുമോ എന്നതാണ് വലിയ ചോദ്യം. അര്‍ജന്റീനയ്ക്ക് പുറമെ, സൗന്ദര്യ ഫുട്—ബോളിന്റെ തട്ടകമായ ദക്ഷിണ അമേരിക്കന്‍ വന്‍കരയില്‍ നിന്ന് ആരെല്ലാമാവും ലോകകപ്പിനുണ്ടാവുക എന്നും നാളെ രാവിലെ അറിയാം.ഒന്നര വര്‍ഷത്തോളം നീണ്ട യോഗ്യതാ മാരത്തോണിനൊടുവില്‍ ചിത്രം തെളിയുമ്പോള്‍ ബ്രസീല്‍ മാത്രമാണ് ലോകകപ്പ് കളിക്കുമെന്ന് ഉറപ്പ് നേടിയിരിക്കുന്നത്. 17 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റോടെ അവര്‍ അഭേദ്യമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 28 പോയിന്റോടെ രണ്ടാം സ്ഥാനമുള്ള, യൂറുഗ്വേയും ടിക്കറ്റില്‍ കൈവെച്ചു കഴിഞ്ഞു. ഇന്ന് ബോളിവിയയോട് പത്തു ഗോളിനെങ്കിലും തോറ്റാലേ കവനിയും സംഘവും പുറത്താവൂ. പ്ലേ ഓഫ് അടക്കം അവശേഷിക്കുന്ന മൂന്നു സ്ഥാനങ്ങളിലേക്ക് പടവെട്ടുന്നത് അഞ്ചു ടീമുകളാണ്. മൂന്നു മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ള ചിലി (26), കൊളംബിയ (26), പെറു (25), അര്‍ജന്റീന (25), പാരഗ്വേ (24) ടീമുകളില്‍ ആര് വേണമെങ്കിലും യോഗ്യത നേടുകയും പുറത്താവുകയും ചെയ്യാം. ആറാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് ജയിച്ചാല്‍ മാത്രം പോരാ, മറ്റു മത്സരങ്ങളുടെ വിധി അനുകൂലമാവുകയും വേണം. കണക്കുകളില്‍ കുരുങ്ങാതെ നേരിട്ട് യോഗ്യത ഉറപ്പാക്കണമെങ്കില്‍ മികച്ച മാര്‍ജിനില്‍ വിജയം അല്ലാതെ വഴി ഇല്ല. കോച്ച് ഹോര്‍ഹേ സംപോളിക്കൊപ്പം മെസ്സിയും സംഘവും കനത്ത സുരക്ഷാ വലയത്തില്‍ ഇന്നലെ രാവിലെ തന്നെ ഇക്വഡോറില്‍ വിമനമിറങ്ങിയിട്ടുണ്ട്. ജയിച്ചാല്‍ തന്നെ ചിലി ബ്രസീലിനോട് ജയിക്കാതിരിക്കുക എന്നതാണ് അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത നേടാനുള്ള എളുപ്പ വഴി. ചിലി ജയിച്ചാല്‍ പെറു തങ്ങളേക്കാള്‍ ചെറിയ മാര്‍ജിനില്‍ ജയിക്കുക എന്നതാണ് ആശ്രയം.
ഇക്വഡോറിലെ മത്സരം അര്‍ജന്റീനയ്ക്ക് എന്ന പോലെ ബ്രസീലുമായുള്ള അങ്കം ചിലിക്കും നിര്‍ണായകമാണ്. ഒരു തോല്‍വി, പ്ലേഓഫ് സാധ്യതകള്‍ വരെ തകര്‍ത്തു കളഞ്ഞേക്കാം. പരസ്പരം ഏറ്റുമുട്ടുന്ന പെറുവിന്റെയും കൊളംബിയയുടെയും സ്ഥിതി അതു തന്നെ. കൊളംബിയക്ക് ഒരു ജയം മതിയെങ്കില്‍ പെറുവിന് ലക്ഷ്യം മികച്ച മാര്‍ജിന്‍ തന്നെയാണ്. തങ്ങളെക്കാള്‍ മികച്ച രീതിയില്‍ അര്‍ജന്റീന ജയിച്ചാല്‍ ജയം പെറുവിന് പ്ലേഓഫ് യോഗ്യതയെ നല്‍കൂ.സംപോളി ചുമതലയേറ്റ ശേഷം അര്‍ജന്റീന മൂന്നു മത്സരങ്ങളിലും സമനില പാലിക്കുകയായിരുന്നു. ഇന്നും അത് തുടര്‍ന്നാല്‍ സ്ഥിതി ദയനീയമാവും. അങ്ങനെ വന്നാല്‍ ചിലിയും പെറുവും തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കേണ്ടിവരും. തോല്‍ക്കുകയാണെങ്കില്‍ പോലും അര്‍ജന്റീനക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കാനുള്ള വിദൂര സാധ്യതയുണ്ട് എന്നതാണ് പോയിന്റ് ടേബിള്‍ ഒരുക്കി വച്ചിരിക്കുന്ന കൗതുകം. പെറു തങ്ങളേക്കാള്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും പാരഗ്വേ ജയിക്കാതിരിക്കുകയുമാണ് ആ സന്ദര്‍ഭത്തില്‍ മെസ്സിക്കും കൂട്ടര്‍ക്കും ആവശ്യം.

chandrika: