X

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍ കൂടുതല്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ യു.എ.ഇ

ദുബൈ: ഇന്ത്യയില്‍നിന്ന് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി യു.എ.ഇ. രാജ്യത്ത് കൂടുതല്‍ ലാബുകള്‍ക്ക് വൈകാതെ പരിശോധനാനുമതി നല്‍കുമെന്ന് യു.എ.ഇ വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാറുമായി സഹകരിക്കുന്ന പ്യുവര്‍ ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക് ഓഫ് ലബോറട്ടറീസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പരിശോധനയില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പങ്കാളിയാണ് പ്യുവര്‍ ഹെല്‍ത്ത്. യു.എ.ഇയിലേക്ക് തിരിച്ചു പറക്കാനുള്ള പ്രവാസി അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെയാണ് കൂടുതല്‍ ലാബുകള്‍ക്ക് പരിശോധനാ അനുമതി നല്‍കാനുള്ള യു.എ.ഇ തീരുമാനം.
ഓഗസ്റ്റ് ഒന്നു മുതല്‍ യു.എ.ഇയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതതു രാഷ്ട്രങ്ങളില്‍ യു.എ.ഇ അംഗീകരിച്ച ലാബുകളില്‍ നിന്നാണ് പരിശോധന നടത്തേണ്ടത്. ഇന്ത്യയില്‍ മാത്രം 40 അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാണ് ഉള്ളത്.

ഇന്ത്യയില്‍ പരിശോധന നടത്തിയാലും അതിന്റെ ഫലം നല്‍കുക പ്യുവര്‍ ഹെല്‍ത്ത് ലബോറട്ടിറുടെ ഐ.ടി സംവിധാനം വഴിയാണ്. ഇ-മെയില്‍ ആയാണ് റിസല്‍ട്ട് അയക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) ഡാറ്റ ബേസില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ചെയ്യും. അതുകൊണ്ടു തന്നെ യാത്രക്കാരന്‍ പരിശോധന നടത്തിയോ, റിസല്‍ട്ട് നെഗറ്റീവ് ആണോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാറിന് കൃത്യമായി അറിയാനാകും. ഐ.സി.ഐയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏക ഐ.ടി സംവിധാനം പ്യുവര്‍ ഹെല്‍ത്തിന്റേതാണ്.
ഇതുകൂടാതെ, ഇ-മെയില്‍ വഴി ലഭിച്ച പരിശോധനാ ഫലം യാത്രക്കാര്‍ക്ക് പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതുമാണ്. ഇതില്‍ സുരക്ഷാ ക്യു ആര്‍ കോഡ് ഉണ്ടാകും. ഇതുവഴി ഓട്ടോമാറ്റിക് ആയി ഫലം പരിശോധിക്കാനാകും- മരിയ വ്യക്തമാക്കി. 24-48 മണിക്കൂറിന് അകം ഫലം നല്‍കാന്‍ ആകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിലവില്‍ ഏഴ് അംഗീകൃത കേന്ദ്രം മാത്രമാണ് ഉള്ളത്. ഇതില്‍ ആറും കോഴിക്കോട് ജില്ലയിലായിരുന്നു. ഒരെണ്ണം പാലക്കാടാണുള്ളത്. കോവിഡ് പ്രതിസന്ധിയില്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമുള്ളവര്‍ക്ക് കോഴിക്കോട്ടെത്താനുള്ള പ്രയാസം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Test User: