X

വീരപ്പന്റെ മകള്‍ വിദ്യാറാണിയെ യുവമോര്‍ച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റായി നിയമിച്ചു

ചെന്നൈ: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാറാണിയെ യുവമോര്‍ച്ച തമിഴ്‌നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളര്‍ത്തുമകള്‍ ഗീത മധുമോഹന്‍, സഹോദരന്റെ കൊച്ചുമകന്‍ ആര്‍. പ്രവീണ്‍ എന്നിവരെ ബി.ജെ.പി. സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. നടന്‍ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരിരാജ, സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരന്‍, നടന്മാരായ രാധാ രവി, വിജയകുമാര്‍ എന്നിവര്‍ക്ക് നിര്‍വാഹക സമിതി ഓര്‍ഗനൈസര്‍മാര്‍ എന്ന പ്രത്യേക പദവിയും നല്‍കി. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സംഘടനാതലത്തില്‍ അഴിച്ചുപണി.

വീരപ്പന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ് വിദ്യാറാണി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിദ്യാറാണി ബി.ജെ.പി.യില്‍ ചേര്‍ന്നത്. എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ സഹോദരന്‍ നാരായണന്റെ മകളായ ഗീത മലയാളം, തമിഴ് സീരിയല്‍ നടനും സംവിധായകനുമായ മധുമോഹന്റെ ഭാര്യയാണ്. 2017ലാണ് ഗീത ബി.ജെ.പി.യില്‍ ചേരുന്നത്. എം.ജി.ആറിന്റെ മൂത്തസഹോദരന്‍ ചക്രപാണിയുടെ മകള്‍ ലീലാവതിയുടെ മകനായ പ്രവീണും ഗീതയ്‌ക്കൊപ്പമാണ് ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്.

ധനുഷിന്റെ അച്ഛന്‍ കസ്തൂരിരാജയ്ക്ക് ബി.ജെ.പി.യില്‍ പദവി ലഭിച്ചതോടെ രജനീകാന്തും ബി.ജെ.പി.യിലേക്ക് എന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രജനീകാന്തിന്റെ മകളുടെ ഭര്‍ത്താവാണ് ധനുഷ്. സംഗീതസംവിധായകന്‍ ദിന, സംവിധായകന്‍ പേരരശ് എന്നിവരെ കലാവിഭാഗത്തിന്റെ സെക്രട്ടറിമാരായും നടന്‍ ആര്‍.കെ. സുരേഷിനെ ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായും നിയമിച്ചു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി എല്‍. മുരുകന്‍ സ്ഥാനമേറ്റതിനു ശേഷം നടത്തുന്ന രണ്ടാം ഭാരവാഹിപ്പട്ടിക പുതുക്കലാണിത്. മുമ്പ് നടിമാരായ നമിത, ഗൗതമി, കുട്ടിപത്മിനി തുടങ്ങിയവരെ നിര്‍വാഹക സമിതി അംഗങ്ങളും നടനും നാടക പ്രവര്‍ത്തനുമായ എസ്.വി. ശേഖറിനെ ഖജാന്‍ജിയുമായി നിയമിച്ചിരുന്നു. നടി ഗായത്രി രഘുറാമിന് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നല്‍കിയിരുന്നു.

Test User: