കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എന്‍.ഐ.എ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തുകേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചു.
അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. കള്ളക്കടത്തിനെ സാമ്പത്തിക കുറ്റകൃത്യമായി മാത്രം കാണണമെന്നും രാജ്യദ്രോഹമായി കാണരുത് എന്നുമായിരുന്നു അഭിഭാഷകന്‍ വാദിച്ചത്.